Last Updated:
യുവതിയും ഭർത്താവും അമ്മ കാണാൻ പോയ സമയത്താണ് കൊലപാതകം നടന്നത്
ഡൽഹി: പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡൽഹിയിൽ ഗർഭിണിയായ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭർത്താവ് ഇയാളെ അതേ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. ശാലിനി (22) എന്ന യുവതിയും കാമുകൻ ശൈലേന്ദ്ര എന്ന ആശുവും (34) ആണ് മരിച്ചത്. ശാലിനിയുടെ ഭർത്താവ് ആകാശിന് (23) കുത്തേൽക്കുകയും ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയുമാണ്. മൂവരെയും യുവതിയുടെ സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ദാമ്പത്യപ്രശ്നങ്ങൾ കാരണം ആകാശുമായി വേർപിരിഞ്ഞ സമയത്താണ് ശാലിനി ആശുവുമായി പ്രണയത്തിലാവുകയും കുറച്ചുകാലം ഒപ്പം താമസിക്കുകയും ചെയ്തത്. എന്നാൽ, പിന്നീട് ശാലിനി ആകാശുമായി അനുരഞ്ജനത്തിലായി മടങ്ങിപ്പോയതാണ് ആശുവിനെ പ്രകോപിപ്പിച്ചത്. ശാലിനിയുടെ ഗർഭത്തിന്റെ ഉത്തരവാദി താനാണെന്നും ആകാശിനെ ഉപേക്ഷിക്കണമെന്നും ആശു ആവശ്യപ്പെട്ടു. എന്നാൽ, ഗർഭസ്ഥ ശിശുവിൻ്റെ പിതാവ് ഭർത്താവാണെന്ന് ശാലിനി തറപ്പിച്ചു പറഞ്ഞിരുന്നു.
ശാലിനിയും ഭർത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാൻ പോയ സമയത്താണ് ശാലിനിയുടെ ലിവ്-ഇൻ പങ്കാളിയായിരുന്ന ആശു സ്ഥലത്തെത്തിയത്. ആശു കത്തിയെടുത്ത് ആദ്യം ആകാശിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആകാശ് രക്ഷപ്പെട്ടു. തുടർന്ന് ആശു, ഒരു ഇ-റിക്ഷയിൽ ഇരിക്കുകയായിരുന്ന ശാലിനിക്ക് നേരെ തിരിഞ്ഞു. ആശു, ശാലിനിയെ കത്തി ഉപയോഗിച്ച് പലതവണ കുത്തി. ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആകാശിനും കുത്തേറ്റു. സ്വയം പ്രതിരോധത്തിനായി ആകാശ് ആശുവിനെ കീഴടക്കി, കത്തി തട്ടിയെടുത്തു. തുടർന്ന് ആശുവിനെ കുത്തുകയായിരുന്നു. ആശു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കുത്തേറ്റ ആകാശ് ചികിത്സയിലാണ്.
ശാലിനിയും ആശുവും ആശുപത്രിയിൽ മരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിധിൻ വൽസൻ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
October 19, 2025 6:53 PM IST

Comments are closed.