Last Updated:
കൊല്ലം നിലമേലിലും പത്തനംതിട്ട വടശ്ശേരിക്കരയിലുമാണ് അപകടങ്ങളുണ്ടായത്
കൊല്ലം/ പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്തായി അപകടത്തില്‍പെട്ട് 2 മരണം. കൊല്ലം നിലമേലിലും പത്തനംതിട്ട വടശ്ശേരിക്കരയിലുമാണ് അപകടങ്ങളുണ്ടായത്. കൊല്ലം നിലമേലിൽ തീർത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ ആയിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന ഏഴുവയസുകാരന്‍ ദേവപ്രയാഗിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മൂന്നുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം ചെറിയ തോതില്‍ തടസപ്പെട്ടിരുന്നു. ചടയമംഗലം പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ റോഡില്‍നിന്നും മാറ്റിയത്. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. മരണപ്പെട്ടവരുടെ മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പത്തനംതിട്ട വടശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ആണ് പുലർച്ചെ 2 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളുടെ കാൽ അറ്റുപോയി. ബസ് കാലിലേക്ക് വീണാണ് കാൽ അറ്റുപോയത്. 49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Pathanamthitta,Pathanamthitta,Kerala
December 16, 2025 6:52 AM IST
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു; രണ്ടുമരണം; ഒരാളുടെ കാൽ അറ്റുപോയി

Comments are closed.