Last Updated:
സംഭവ ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു
വിവാഹ ബന്ധത്തിലെ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ മകളുടെ മുന്നിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു.തെലങ്കാനയിലെ ഹൈദരാഹാദിലെ നല്ലകുണ്ട എന്ന സ്ഥലത്ത് ക്രിസ്മസിന് ഒരു ദിസവം മുൻപാണ് (ഡിസംബർ 24 ന്) ദാരുണമായ സംഭവം നടന്നത്. ത്രിവേണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ത്രിവേണിയെ രക്ഷിക്കാൻ ശ്രമിച്ച മകളെ ഭർത്താവ് തീയിലേക്ക് വലിച്ചെറിഞ്ഞു. മകൾ പരിക്കുകളോടെ രക്ഷപെട്ടു.
വെങ്കിടേഷ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഭാര്യ ത്രിവേണിയെ വെങ്കിടേഷിന് വളരെക്കാലമായി സംശയമുണ്ടായിരുന്നു.ഇത് പലപ്പോഴും തർക്കങ്ങൾക്കും വീട്ടിനുള്ളിലെ പീഡനത്തിനും കാരണമായി. സംഭവദിവസംവും വെങ്കിടേഷ് ഭാര്യയെ കുട്ടികളുടെ മുന്നിൽ വച്ച് അക്രമിച്ചിരുന്നു. തുടർന്ന് ത്രിവേണിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മകൾ ഇടപെട്ട് അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ, പ്രതി കുട്ടിയെയും തീയിലേക്ക് തള്ളിയിടുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
മകൾ നിസ്സാര പൊള്ളലേറ്റ പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ടു, പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.കുട്ടികളുടെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ ത്രിവേണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്.
ഭർത്താവിന്റെ ഉപദ്രവം വർദ്ധിച്ചതോടെ മുമ്പ് ത്രിവേണി തന്റെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ ഭാവിയിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്ന വെങ്കിടേഷിന്റെ ഉറപ്പിനെത്തുടർന്ന് തിരികെ വീണ്ടും ഭർത്താവിനടുത്തേക്ക് വരികയായിരുന്നു.
സംഭവത്തെത്തുടർന്ന് പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ വെങ്കിടേഷിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.എത്രയും വേഗം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Hyderabad,Telangana

Comments are closed.