Last Updated:
മദ്യപാനിയായ മഹേഷ് വീട്ടിൽ നിരന്തരം നീതുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു
കൊച്ചി: മുട്ടം മെട്രോ സ്റ്റേഷനിൽ വച്ച് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൂനംതൈ സ്വദേശി നീതുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മെട്രോ സ്റ്റേഷനിൽ വച്ചായിരുന്നു ആക്രമണം നടന്നത്.
മദ്യപാനിയായ മഹേഷ് വീട്ടിൽ നിരന്തരം നീതുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭർത്താവിന്റെ ക്രൂരമായ മർദ്ദനം സഹിക്കവയ്യാതെ ഒരാഴ്ച മുൻപാണ് നീതു സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. എന്നാൽ, നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥാപനത്തിലെത്തി മഹേഷ് കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും ജോലിസ്ഥലത്തെത്തി ഇയാൾ നീതുവിനെ ശല്യം ചെയ്തു.
ജോലി കഴിഞ്ഞ് മടങ്ങാനായി യുവതി ബസ് സ്റ്റാൻഡിലെത്തിയപ്പോഴും മഹേഷ് പിന്തുടർന്നെത്തി തർക്കമുണ്ടായി. ഇവിടെനിന്ന് രക്ഷപ്പെട്ടാണ് നീതു മുട്ടം മെട്രോ സ്റ്റേഷനിലേക്ക് എത്തിയത്. എന്നാൽ പിന്തുടർന്നെത്തിയ മഹേഷ് സ്റ്റേഷനിൽ വച്ച് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നീതുവിന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഉടൻ തന്നെ മെട്രോ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ചേർന്ന് മഹേഷിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.
കൊല്ലണമെന്ന മുൻകൂട്ടി നിശ്ചയിച്ച ഉറച്ച തീരുമാനത്തോടെയാണ് മഹേഷ് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതു നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Kochi [Cochin],Ernakulam,Kerala
കൊച്ചി മുട്ടം മെട്രോ സ്റ്റേഷനിൽ യുവതിക്ക് ഭർത്താവിന്റെ കുത്തേറ്റു; ആക്രമണം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ

Comments are closed.