കഴിഞ്ഞ 26-ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. തിരുവനന്തപുരം വെള്ളറട സ്വദേശിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ എന്ന 28കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
പതിവായി ഡ്യൂട്ടി കഴിഞ്ഞ് രാത്രി 9.45ന് നെയ്യാറ്റിൻകരയിൽ നിന്നുള്ള അവസാന വണ്ടിക്കാണ് ദിവ്യ വീട്ടിൽ പോകാറ്.
ആരോഗ്യപ്രശ്നം ഉള്ളതിനാൽ, സംഭവദിവസം രാത്രി 8.30ന് വീട്ടിലേക്ക് മടങ്ങിയ ദിവ്യ കൂനമ്പനയിൽ നിന്ന് ബസ്സുകയറി. പേഴ്സ് കയ്യിൽ കരുതാൻ മറന്നിരുന്നെങ്കിലും കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ ദിവ്യ ഗൂഗിൾ പേ ഉപയോഗിച്ച് യാത്ര ചെയ്യാറുണ്ട് എന്ന വിശ്വാസത്തിൽ ബസിൽ കയറി.
കാരക്കോണത്തു നിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ ഉപയോഗിച്ചെങ്കിലും സെർവർ തകരാർ കാരണം യഥാക്രമം
ഇടപാട് നടത്താൻ കഴിഞ്ഞില്ല.
പ്രകോപിതനായ കണ്ടക്ടർ തോലടിയിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു. സെർവറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാൻ കഴിയുമെന്നും, ഇല്ലാത്തപക്ഷം സർവീസ് അവസാനിപ്പിക്കുന്ന വെള്ളറടയിൽ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നൽകാൻ കഴിയും എന്നും
ദിവ്യ കണ്ടക്ടറോട് പറഞ്ഞു എങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല.
ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സിൽ നിന്ന് ഇറങ്ങടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു എന്നാണ് ദിവ്യയുടെ പരാതി.
തെരുവുവിളക്കുകൾ പോലും ഇല്ലാത്ത തോലടിയിൽ നിൽക്കുന്നത് സുരക്ഷിതമല്ല എന്ന് തോന്നിയതിനെ തുടർന്ന്, ദിവ്യ ഭർത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റർ നടക്കുകയായിരുന്നു. തുടർന്ന് ജോലി കഴിഞ്ഞ് എത്തിയ ഭർത്താവ് ബൈക്കിൽ എത്തി നിലമാമൂട് ഭാഗത്തുനിന്ന് ദിവ്യയെ കൂട്ടി വീട്ടിലേക്ക് പോയി.
കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രകയായ ദിവ്യ പലപ്പോഴും ഗൂഗിൾ പേ ഉപയോഗിച്ച് തന്നെയാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്. സംഭവത്തിൽ ദിവ്യ വകുപ്പ് മന്ത്രിക്കും, വെള്ളറട സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകിയിട്ടുണ്ട്.
ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും 26-ാം തീയതി രാത്രി 8.20ന് നെയ്യാറ്റിൻകരയിൽ നിന്ന് വെള്ളറടയിലേക്ക് വന്ന ആർ എ സി 321 -ാം നമ്പർ ബസ്സിലെ കണ്ടക്ടറും, നെയ്യാറ്റിൻകര സ്വദേശിയുമായ അനിൽകുമാറാണ് ദിവ്യയോട് ഇത്തരത്തിൽ പെരുമാറിയതെന്നും, വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതർ വ്യക്തമാക്കി.
അതിർത്തി പ്രദേശത്തെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്രകൾ ഉറപ്പുവരുത്തുമ്പോൾ, തന്റേതല്ലാത്ത കാരണത്താൽ കേവലം 18 രൂപയ്ക്ക് രാത്രിയിൽ നടുവഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി ജീവനക്കാരന്റെ നിലപാടിൽ നടപടി വേണം എന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
Thiruvananthapuram,Kerala
Comments are closed.