Last Updated:
ശബ്ദമില്ലാത്ത മനുഷ്യർക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും ഉയർത്തിയ ശബ്ദമാണ് ശിവകുമാറിനെ അവിടെ എത്തിച്ചതെന്നും റഹീം
ബുൾഡോസർ കൊണ്ട് കുടിയൊഴിപ്പിക്കൽ നടത്തിയ ബെംഗളൂരുവിലെ യെലഹങ്കയിൽ വൈകിയാണെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സന്ദർശിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എ എ റഹീം എംപി. ശബ്ദമില്ലാത്ത മനുഷ്യർക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും ഉയർത്തിയ ശബ്ദമാണ് ശിവകുമാറിനെ അവിടെ എത്തിച്ചതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ ഒരു കമ്യൂണിസ്റ്റ് ആണെന്നും യു പി യിലും ഹരിയാനയിലും ഡൽഹിയിലും സംഘപരിവാർ സർക്കാരുകൾ ‘അനധികൃത കുടിയേറ്റം‘ എന്ന് ആരോപിച്ചു ബുൾഡോസർ രാജ് നടത്തിയപ്പോഴൊക്കെയും കമ്മ്യൂണിസ്റ്റുകാർ തെരുവിൽ ഇരകൾക്കായി നിന്നിട്ടുണ്ടെന്നും ഇനിയും നിൽക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഒടുവിൽ ശ്രീ ഡി കെ ശിവകുമാർ യലഹങ്ക സന്ദർശിക്കാൻ തയ്യാറായിരിക്കുന്നു.
വളരെ വൈകിയെങ്കിലും ഈ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നു.
ശബ്ദമില്ലാത്ത മനുഷ്യർക്കായി കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും,
ഡി വൈ എഫ് ഐ യും ഉയർത്തിയ ശബ്ദമാണ് ഇന്ന് താങ്കളെ അവിടെ എത്തിച്ചത്.
സന്ദർശനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ,ക്രൂരമായ ബുൾഡോസർ രാജിന് ആ പാവങ്ങളോട് താങ്കൾ നിരുപാധികം മാപ്പ് പറയണം.
ഉചിതവും മാന്യവുമായ പുനരധിവാസം ഉടൻ നടത്തണം.അത് പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്.
ഇന്ന് കേരള മുഖ്യമന്ത്രിക്ക് എതിരെ താങ്കൾ നടത്തിയ പരാമർശങ്ങൾ ഭരണഘടനാ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്.“കർണ്ണാടകയിലെ കാര്യങ്ങൾ ഞങ്ങൾ നോക്കി കൊള്ളാം അതിൽ കേരള സി എം അഭിപ്രായം പറയണ്ട എന്നു പറയുന്നത് ശരിയല്ല“.
നമ്മുടെ രാജ്യത്തെവിടെയും നടക്കുന്ന അനീതികൾക്കെതിരെ സംസാരിക്കാൻ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്.അത് കോൺഗ്രസ്സ് പാർട്ടിയും,ഡി കെ ശിവകുമാറും നൽകേണ്ട ഔദാര്യം അല്ല.നമ്മുടെ ഭരണഘടന നൽകുന്ന ഉറപ്പാണ്.
സംഘപരിവാർ സർക്കാരുകളുടെ മാതൃകയിൽ കോൺഗ്രസ്സ് സർക്കാർ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ബുൾഡോസർ നടപടിയെയാണ് കേരള മുഖ്യമന്ത്രി വിമർശിച്ചത്.അത് ഭരണ ഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വവുമാണ്.
പിന്നെ,പിണറായി വിജയൻ ഒരു കമ്യൂണിസ്റ്റ് ആണ്.യു പി യിലും ഹരിയാനയിലും,അങ്ങ് ഡൽഹിയിലും സംഘപരിവാർ സർക്കാരുകൾ ‘അനധികൃത കുടിയേറ്റം‘ എന്ന് ആരോപിച്ചു ബുൾഡോസർ രാജ് നടത്തിയപ്പോഴൊക്കെയും കമ്യൂണിസ്റ്റുകാർ തെരുവിൽ ഇരകൾക്കായി നിന്നിട്ടുണ്ട്.
ഇനിയും നിൽക്കും.
Bangalore [Bangalore],Bangalore,Karnataka
Dec 29, 2025 10:19 PM IST

Comments are closed.