Last Updated:
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 68 റൺസെടുത്താണ് കൗർ പുറത്തായത്
തിരുവനന്തപുരം: വനിത ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ശ്രീലങ്കയെ 15 റൺസിന് തകതർത്ത് ഇന്ത്യ 5-0ന് പരമ്പര തൂത്തുവാരി. 176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര് ഹാസിനി പെരേര 65(42), ഇമേഷ ദുലാനി 50 (39) എന്നിവർ ലങ്കയ്ക്കായി അർധ സെഞ്ചുറി നേടിയെങ്കിലും മറ്റുള്ളവർക്കാർക്കും കാര്യമായി തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി പന്തെടുത്ത ആറുതാരങ്ങളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 68 റൺസെടുത്താണ് കൗർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി തകർത്തടിച്ചു. 11 പന്തിൽ 27 റൺസ് അടിച്ചെടുത്ത് താരം പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ട്വന്റി20 അരങ്ങേറ്റം കുറിച്ച 17കാരി കമാലിനി 12 പന്തിൽ 12 റൺസെടുത്ത് പുറത്തായി. ഷെഫാലി വർമ (ആറു പന്തിൽ അഞ്ച്), ഹർലീൻ ഡിയോൾ (11 പന്തിൽ 13), റിച്ച ഘോഷ് (ആറു പന്തിൽ അഞ്ച്), ദീപ്തി ശർമ (എട്ടു പന്തിൽ ഏഴ്), അമൻജോത് കൗർ (18 പന്തിൽ 21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആറു പന്തിൽ എട്ടു റൺസുമായി സ്നേഹ് റാണയും പുറത്താകാതെ നിന്നു.
ലങ്കക്കായി കവിഷ ദിൽഹരി, രഷ്മിക സെവ്വന്ദി, ചമരി അട്ടപ്പട്ടു എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനയും രേണുക സിങ് ഠാക്കൂറിനും ഇന്ത്യ വിശ്രമം നൽകി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Dec 30, 2025 10:36 PM IST

Comments are closed.