Last Updated:
നിലവിൽ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്
ബെംഗളൂരു: ഹോസകോട്ടയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ദമ്പതികളുടെ നീക്കം. സാമ്പത്തിക പ്രയാസങ്ങൾ മാറാനായി കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസികൾ നൽകിയ രഹസ്യവിവരമാണ് കുഞ്ഞിന് രക്ഷയായത്. ഹോസകോട്ട സുളുബലെയിലെ ജനത കോളനിയിൽ സയ്യദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. രാത്രി കുഞ്ഞിനെ ബലി നൽകാൻ നീക്കം നടക്കുന്നുവെന്ന് മനസ്സിലാക്കിയ അയൽവാസികൾ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് അധികൃതർ സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി മോചിപ്പിക്കുകയുമായിരുന്നു.
ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ദമ്പതികൾ കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടിയെ സ്വന്തമെന്ന് വരുത്തിത്തീർക്കാൻ ഇവർ വ്യാജ ജനന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ ഈ രേഖകൾ ഹാജരാക്കിയെങ്കിലും നിയമപരമായ ദത്തെടുക്കൽ നടപടികൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Bangalore,Karnataka

Comments are closed.