Last Updated:
‘വടകരയിൽ എനിക്ക് ഫ്ലാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ..?, പിന്നെന്തിന് ഞാൻ മറുപടി പറയണം. ഇവിടെ നിയമപരമായി എടുക്കുന്ന ഒരു നടപടിക്കും തടസ്സമായി കോൺഗ്രസ് പാർട്ടിയോ അതിന്റെ നേതാക്കളോ ആരും വന്നിട്ടില്ലല്ലോ’
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. ‘വടകരയിൽ എനിക്ക് ഫ്ലാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ..?, പിന്നെന്തിന് ഞാൻ മറുപടി പറയണം. ഇവിടെ നിയമപരമായി എടുക്കുന്ന ഒരു നടപടിക്കും തടസ്സമായി കോൺഗ്രസ് പാർട്ടിയോ അതിന്റെ നേതാക്കളോ ആരും വന്നിട്ടില്ലല്ലോ. അങ്ങനെ ഒരു ആരോപണം വന്നപ്പോൾ തന്നെ പാർട്ടി സസ്പെൻഡ് ചെയ്തു. പരാതി ലഭിച്ചപ്പോൾ പാർട്ടി തന്നെ അത് പോലീസിന് കൈമാറി. അതിന് ശേഷം പാർട്ടിയിൽ നിന്നും പുറത്താക്കി. ഇപ്പോൾ നിയമപരമായി കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ അതിൽ നീതി നടക്കട്ടെ, തെറ്റ് ചെയ്തെങ്കിൽ മറ്റുള്ള കാര്യങ്ങൾ നിയമം തീരുമാനിക്കട്ടെ. നിയമപരമായ നടപടികൾക്ക് ഷീൽഡുമായി ഞങ്ങളാരും ഇറങ്ങി നിന്നിട്ടില്ല. പാർട്ടി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല. രാജിയെ സംബന്ധിച്ചും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം പ്രതികരിച്ച് കഴിഞ്ഞു. അതിന്റെ മേലെ ഒരു അഭിപ്രായം പറയേണ്ടതില്ല’- ഷാഫി പറമ്പില് പറഞ്ഞു.
‘ഞാനുമായുള്ള സൗഹൃദത്തെ സംബന്ധിച്ചാണെങ്കിൽ, ആ സൗഹൃദം പാർട്ടി നടപടികൾക്ക് ഒരു തടസമായി മാറിയിട്ടില്ല. കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ മറ്റാരും സ്വീകരിക്കാത്ത രീതിയിൽ ക്ലാരിറ്റിയുള്ള നടപടി ഇക്കാര്യത്തിൽ സ്വീകരിച്ചുവെന്ന് നിങ്ങൾക്കെല്ലാം ബോധ്യമുണ്ട്. അതുകൊണ്ട് നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. ഇത്തരം കാര്യങ്ങളിൽ ഞങ്ങളെ ഉപദേശിക്കുന്ന ആളുകൾ മനസിലാക്കേണ്ടത്, ഗുരുതരമായ കുറ്റകൃത്യത്തിൽപെട്ടയാളുകൾ ജയിലിലും പാർട്ടിയിലും തുടരുന്നുണ്ട്. ശബരിമല കേസുമായി ബന്ധപ്പെട്ട് ഒരാൾ ജയിലിലും പാർട്ടിയിലും തുടരുന്നു. മറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട ആളുകൾ നിയമസഭയിലും പാർട്ടിയിലും തുടരുകയാണ്. ഒരു നടപടിയും അവരാരും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളിൽ വേണ്ട.’-ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
Summary: Shafi Parambil MP has responded to questions regarding the ‘Vadakara flat’ mentioned in the statement of the woman who filed a complaint against Rahul Mamkootathil MLA.
Kozhikode [Calicut],Kozhikode,Kerala

Comments are closed.