യുഎസ് ആക്രമിച്ചേക്കുമെന്ന് ഭീതി; ഇറാൻ വ്യോമപാത അടച്ചു, യുഎസിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി | Iranian Airspace Closure Air India Cancels US Flights, IndiGo Reroutes Operations | World


ആദ്യം രണ്ടു മണിക്കൂർ നേരത്തേക്കാണ് വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, പിന്നീട് പുറത്തിറക്കിയ ഉത്തരവിൽ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണെന്ന് അവർ അറിയിച്ചു.

ഇറാൻ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനസർവീസുകൾ തടസ്സപ്പെട്ടേക്കും. ബുധനാഴ്ച രാത്രിയിൽ ഇറാൻ പെട്ടെന്ന് വ്യോമാതിർത്തി അടച്ചതിനാൽ എയർ ഇന്ത്യ വ്യാഴാഴ്ച രാവിലെ ഡൽഹി-ന്യൂയോർക്ക് ജെഎഫ്‌കെ(എഐ101), ഡൽഹി-ന്യൂവാർക്ക്(എഐ 105), മുംബൈ-ജെഎഫ്‌കെ(എഐ 119) എന്നിവ റദ്ദാക്കി. തുടർന്ന് അവയുടെ മടക്ക വിമാനങ്ങളും റദ്ദാക്കി.

വ്യാഴാഴ്ച പുലർച്ചെ ഇൻഡിഗോയുടെ ബാക്കു-ഡൽഹി വിമാനം കാസ്പിയൻ കടൽ കടന്ന് ഇറാന് മുകളിലൂടെയായിരുന്നു പറക്കേണ്ടിയിരുന്നത്. എന്നാൽ വ്യോമപാത അടച്ചതോടെ അത് അസർബൈജാന്റെ തലസ്ഥാനത്തേക്ക് മടങ്ങി. വഴിതിരിച്ചുവിടൽ സാധ്യമല്ലാത്ത ചില വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കും.

ഇറാനിലെ സംഘർഷഭരിതമായ സാഹചര്യം, വ്യോമാതിർത്തി അടച്ചിടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത് ഈ മേഖലയിലൂടെ പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടാണ് ഉപയോഗിക്കുന്നതെന്ന് വ്യാഴാഴ്ച രാവിലെ സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ എയർ ഇന്ത്യ പറഞ്ഞു. അതിനാൽ യാത്രയിൽ കാലതാമസം ഉണ്ടായേക്കാമെന്നും റൂട്ട് മാറ്റാൻ കഴിയാത്ത ചില എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുമെന്നും അവർ പറഞ്ഞു. ”വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഞങ്ങളുടെ വെബ്‌സൈറ്റിൽ വിമാനങ്ങളുടെ നില പരിശോധിക്കാനും ഞങ്ങൾ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു. ആ അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദിക്കുന്നു. ഞങ്ങൾ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്,” എയർ ഇന്ത്യ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനുവരി 15 മുതൽ ജനുവരി 19 വരെ ടെൽ അവീവിലേക്കും അമ്മാനിലേക്കും പകൽ മാത്രം സർവീസുകൾ നടത്താൻ തീരുമാനിച്ചതായി ലുഫ്താൻസ ഗ്രൂപ്പ് അറിയിച്ചു. ചില സന്ദർഭങ്ങളിൽ വിമാനങ്ങൾ റദ്ദാക്കുകയും ചെയ്‌തേക്കാം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലുഫ്താൻസ ഗ്രൂപ്പിന്റെ വിമാനങ്ങൾ ഇറാൻ, ഇറാഖ് വ്യോമാതിർത്തി ചുറ്റി സഞ്ചരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഖത്തറിലെ പ്രധാന താവളങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ യുഎസ് സൈന്യം തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ബുധനാഴ്ച നിർദേശം നൽകിയിരുന്നു. ഇത് യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന ഭീതി പരത്തി. രാജ്യത്ത് യുഎസ് സൈനിക ഇടപെടൽ നടത്തിയാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

”യുഎസ് ആക്രമണം ആസന്നമാണെന്നതിന്റെ എല്ലാ സൂചനകളുമുണ്ട്. പക്ഷേ, എല്ലാവരെയും അവരുടെ വിരൽത്തുമ്പിൽ നിറുത്താൻ ഈ ഭരണകൂടം പെരുമാറുന്ന രീതിയിലും അങ്ങനെയാണ്, പ്രവചനാതീതമായ തന്ത്രത്തിന്റെ ഭാഗമാണത്,” ഒരു പാശ്ചാത്യ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയില്ലെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബുധനാഴ്ച വൈകുന്നേരം ട്രംപ് അറിയിച്ചിരുന്നു. ആരാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മറുവശത്തുള്ള വളരെ പ്രധാനപ്പെട്ട സ്രോതസ്സുകൾ എന്ന് മാത്രമാണ് അദ്ദേഹം പരാമർശിച്ചത്.

പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ തന്റെ രാജ്യത്തിന് പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചിയും അവകാശപ്പെട്ടിരുന്നു.

തടവിലാക്കപ്പെട്ട ആയിരക്കണക്കിന് ആളുകളെ ശിക്ഷിക്കാൻ സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കുമെന്നും അതിൽ അതിവേഗ വധശിക്ഷകൾ ഉൾപ്പെടെയുണ്ടാകുമെന്നും ബുധനാഴ്ച ഇറാനിലെ ജുഡീഷ്യറി മേധാവി പറഞ്ഞിരുന്നു.

Comments are closed.