2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇങ്ങനെ ഒരു ദിനാചരണത്തിന് തുടക്കം കുറിച്ചത്. സാമ്പത്തിക വളർച്ച, തൊഴിൽ സൃഷ്ടി, സാങ്കേതിക പുരോഗതി എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന ദീർഘവീക്ഷണശാലികളായ സംരംഭകരെ ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ഈ വർഷത്തെ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിന്റെ പ്രമേയം ഇന്നൊവേഷൻ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, സ്വാശ്രയത്വം, സംരംഭകത്വവും നേതൃത്വവും, സ്റ്റാർട്ടപ്പ് ഇന്ത്യ ദൗത്യ, യുവാക്കളുടെ ശാക്തീകരണം, തൊഴിൽ സൃഷ്ടി എന്നീ പ്രധാന മേഖലളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
നിലവിലുള്ള കണക്കുകൾ പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയാണ് ഇന്ത്യ. 2025- ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം നൽകിയതായാണ് കണക്ക്. ഇതിൽ നൂറിലധികം സ്റ്റാർട്ടപ്പുകൾ യൂണികോണുകളാണ്. അതായത്, ഒരു ബില്യൺ ഡോളറിലധികം (100 കോടി രൂപ) മൂല്യമുള്ള 100 ലധികം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ഉണ്ട്. ഇത് വലിയൊരു നാഴികക്കല്ലാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ നാടകീയമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കിട്ട ഒരു പോസ്റ്റിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിൽ പ്രതിദിനം ശരാശരി 50-ലധികം സ്റ്റാർട്ടപ്പുകൾ അംഗീകരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാർട്ടപ്പ് ഇന്ത്യ ദൗത്യത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റോ പോസ്റ്റ്.
ആഗോളതലത്തിൽ ഇന്ത്യയുടെ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതോടെ രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് വിപണികൾ വികസിപ്പിക്കുന്നതിനും ആഗോള സ്വാധീനം സൃഷ്ടിക്കുന്നതിനും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംഗീകരിക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ പതിറ്റാണ്ടിൽ 95 ശതമാനത്തിലധികം സംയോജിത വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബൗദ്ധിക സ്വത്തവകാശ പരിഷ്കാരങ്ങളെ തുടർന്ന് സ്റ്റാർട്ടപ്പുകൾ 16,400 പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്. 34,800ലധികം സ്റ്റാർട്ടപ്പുകൾ സർക്കാരിന്റെ പൊതു സംഭരണ പോർട്ടലായ ജെം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 49,000 കോടി രൂപയുടെ 4.9 ലക്ഷത്തിലധികം ഓർഡറുകൾ ഇവയ്ക്ക് ജെം പോർട്ടൽ വഴി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം നൽകുന്നതിനായി സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 215-ലധികം ഇൻകുബേറ്ററുകൾ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ടു. 945 കോടി രൂപ അവയ്ക്ക് അനുവദിച്ചു. ഇവ 3,200ലധികം സ്റ്റാർട്ടപ്പ് അപേക്ഷകർക്കായി 590 കോടി രൂപ അനുവദിച്ചു. പ്രാരംഭ ഘട്ടത്തിലെ ഫണ്ടിംഗ് വിടവ് നികത്താൻ ഇത് സ്റ്റാർട്ടപ്പ് സംരംഭകർക്ക് സഹായമായതായും മന്ത്രി വിശദമാക്കി.
ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗം അതിന്റെ വളർച്ച തുടരുകയാണ്. 2024നും 2025നും ഇടയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 31 ശതമാനത്തിന്റെ ഏറ്റവും ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തി. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങൾ ഈ വളർച്ചയുടെ മുൻപന്തിയിലുണ്ട്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങൾ പുതിയ ഇന്നൊവേഷൻ കേന്ദ്രങ്ങളായി വളർന്നുവരുന്നുമുണ്ട്. ഇത് ഇന്ത്യയുടെ സംരംഭക്ത്വ യാത്രയിൽ വൈവിധ്യവും പുരോഗതിയും കൊണ്ടുവരുന്നു.
ഫിൻടെക്, എഡ്ടെക്, ഹെൽത്ത് ടെക്, ഇകൊമേഴ്സ്, ഡീപ് ടെക് എന്നിവയിലുടനീളമുള്ള സ്റ്റാർട്ടപ്പുകൾ ലോകത്തിലെ വിവിധ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും ആഗോള അംഗീകാരങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക് ചെയിൻ, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകൾ ഇന്നൊവേഷൻ പ്രവർത്തനങ്ങളെ നയിക്കുന്നുവെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ ഇക്കോസിസ്റ്റം റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.
2025 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം സ്റ്റാർട്ടപ്പുകൾ രാജ്യത്ത് 21 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും ഡിപിഐഐടി കണക്കുകൾ പറയുന്നു. ഇത് ഇന്ത്യയുടെ തൊഴിൽ രംഗത്തിന് കരുത്തേകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ഐടി സേവന രംഗത്ത് മാത്രം 2.04 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹെൽത്ത്കെയർ ആൻഡ് ലൈഫ് സയൻസസ് രംഗത്ത് 1.47 ലക്ഷത്തിലധികം തൊഴിലവസരങ്ങളും കൊമേഴ്സ്യൽ ആൻഡ് പ്രൊഫഷണൽ സർവീസസ് രംഗത്ത് 94,000 തൊഴിലുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
45 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞത് ഒരു വനിതാ ഡയറക്ട
റോ പാർട്ണറോ ഉണ്ട്. സംരംഭകത്വ രംഗത്തേക്കുള്ള വനിതാ പങ്കാളിത്തത്തിലെ പുരോഗതിയും ഇത് അടയാളപ്പെടുത്തുന്നു.
Comments are closed.