Last Updated:
മലപ്പുറത്തെക്കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെയും സമസ്ത പ്രതികരിച്ചു
കോഴിക്കോട്: എസ്എൻഡിപി-എൻഎസ്എസ് ഐക്യനീക്കത്തെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കേവലം മുസ്ലിം വിരോധത്തിന്റെ പേരിൽ നായർ-ഈഴവ ഐക്യം ഉണ്ടാകുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അത് പ്രവൃത്തിയിൽ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകന് ഉണ്ടെങ്കില്‍ എസ്എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കുമോയെന്നും പരസ്പരം വിവാഹം പോലും സമ്മതിക്കാത്തവര്‍ മുസ്ലിം വിരോധത്തിന്റെ പേരില്‍ ഒന്നിക്കുന്നത് ശരിയല്ലെന്നും നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി.
ഐക്യം പറയുന്ന ആളുകള്‍ അതിന് വേണ്ടി ചെയ്യേണ്ട സാമാന്യ ഫോര്‍മുലയുണ്ട്. ഈഴവ ജാതിക്കാരനാണ് വെള്ളാപ്പള്ളിയെങ്കില്‍ സങ്കല്‍പ്പിച്ചുപറയട്ടെ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനെക്കൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിപ്പിക്കാൻ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു. കുടുംബബന്ധങ്ങൾ ചേരുന്നതിനും വിവാഹത്തിനും ഇന്നും ജാതിപരമായ അയിത്തം നിലനിൽക്കുന്നുണ്ടെന്നും, അത്തരം വിവേചനങ്ങൾ തുടരുന്നവർ രാഷ്ട്രീയ ലാഭത്തിനായി ഒന്നിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യം എന്നത് ജാതി ചിന്തകൾക്ക് അതീതമായിരിക്കണമെന്നും നാസർ ഫൈസി പറഞ്ഞു.
മലപ്പുറത്തെക്കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെയും സമസ്ത സമ്മേളന വേദിയിൽ രൂക്ഷമായ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സമാധാനത്തിനും സാഹോദര്യത്തിനും പേരുകേട്ട കേരളത്തിൽ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമായി മന്ത്രി മാറുന്നുവെന്ന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. ഇത്തരം നിലപാടുകൾ കൈക്കൊള്ളുന്ന സജി ചെറിയാന് ഒരു മതേതര സംസ്ഥാനത്ത് മന്ത്രിസ്ഥാനത്തിരിക്കാൻ അർഹത നഷ്ടപ്പെട്ടുവെന്നും പ്രമേയം വ്യക്തമാക്കി. കേരളീയരെ മൊത്തത്തിൽ അപമാനിക്കുന്ന തന്റെ പ്രസ്താവന പിൻവലിച്ച് അദ്ദേഹം സമൂഹത്തോട് മാപ്പ് പറയണമെന്നും സമസ്ത ഈ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
Kozhikode,Kerala
മുസ്ലിം വിരോധത്തിന്റെ പേരില്‍ ഐക്യം ശരിയല്ലെന്ന് സമസ്ത; NSS-SNDP നേതാക്കൾ മക്കളെ തമ്മിൽ വിവാഹം കഴിപ്പിക്കുമോ?

Comments are closed.