ബുധനാഴ്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 500 പോയിന്റിലധികം താഴ്ന്ന് 81,657.93 എന്ന നിലവാരത്തിലേക്ക് എത്തി. നിഫ്റ്റി 25,078.70 എന്ന നിലവാരത്തിലേക്കും താഴ്ന്നു. സാമ്പത്തിക, ഭൗമരാഷ്ട്രിയ ഘടകങ്ങളുടെ സ്വാധീനഫലമായുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായി കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലായി സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർക്ക് ഏകദേശം 15 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ ദിവസങ്ങളിലായി ഉണ്ടായത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഉണ്ടായിരുന്ന 468 ലക്ഷം കോടി രൂപയിൽ നിന്നും 453 ലക്ഷം കോടി രൂപയായി കുറഞ്ഞു.
വിപണിയിലെ ഇടിവിന് കാരണമായ ഘടകങ്ങൾ
വിദേശ വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്താനുള്ള ഒരു പ്രധാന കാരണം. ഡോളറിന്റെ ഡിമാൻഡ് വർദ്ധിച്ചതും ആഗോള നിക്ഷേപക വികാരം ദുർബലമായതും യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയായ 91.28ലേക്ക് എത്തി. 31 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയത്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യൻ ഓഹരികളിൽ നിന്നും വിദേശ നിക്ഷേപകർ തുടർച്ചയായി പിൻവലിയുന്നതും വികസ്വര വിപണികളിലെ കറൻസികളെ സമ്മർദ്ദത്തിലാക്കിയതായി ഫോറെക്സ് ഡീലർമാർ പറയുന്നു.
ജനുവരിയിലെ 11-ാം വ്യാപാര സെഷനിലും വിദേശ നിക്ഷേപകർ അറ്റ വില്പനക്കാരായി തുടർന്നു. ചൊവ്വാഴ്ച 2,938.33 കോടി രൂപയുടെ ഓഹരികളാണ് വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ വിറ്റഴിച്ചത്. ഈ മാസം ഒരു തവണ മാത്രമാണ് വിദേശ നിക്ഷേപകർ വിപണിയിൽ നിക്ഷേപിച്ചത്. ജനുവരി രണ്ടിന് 289.80 കോടി രൂപയുടെ ഓഹരികൾ ഇവർ വാങ്ങിക്കൂട്ടി.
ഏഷ്യൻ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം. ദക്ഷിണകൊറിയയുടെ കോസ്പി, ജപ്പാൻ നിക്കെയ് 225, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നീ വിപണികളെല്ലാം കൂപ്പുകുത്തി. ഒറ്റരാത്രികൊണ്ട് യുഎസ് വിപണികൾ കനത്ത തകർച്ച നേരിട്ടു. നാസ്ഡാക് കോമ്പോസിറ്റ് സൂചിക 2.39 ശതമാനവും എസ് ആൻഡ് പി 500 2.06 ശതമാനവും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1.76 ശതമാനവും ഇടിഞ്ഞു. ഒക്ടോബറിനു ശേഷം ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്.
ഗ്രീൻലൻഡ് നിയന്ത്രണമേറ്റെടുക്കാനുള്ള യുഎസ് ശ്രമത്തെ എതിർക്കുന്ന യുറോപ്യൻ രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയും വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളുമാണ് ആഗോള വിപണികളെ ബാധിച്ചത്.
ഇന്ത്യൻ ഓഹരി വിപണിയിലെ (പ്രധാനമായും നിഫ്റ്റി 50) പ്രതീക്ഷിക്കുന്ന ചാഞ്ചാട്ടം അളക്കുന്ന സൂചികയാണിത്. വിപണി ഇടിയുമ്പോൾ ഈ സൂചിക ഉയരുകയും വിപണി കയറുമ്പോൾ ഇത് താഴുകയും ചെയ്യുന്നു. നിലവിൽ ഇന്ത്യ വിഐഎക്സ് ഏകദേശം നാല് ശതമാനം ഉയർന്ന് 13.22 ശതമാനം ആയി. ഇത് സാധാരണയായി ഉയർന്ന അനിശ്ചിതത്വത്തെയും അപകടസാധ്യത ഒഴിവാക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നു. വിപണിയിലെ അപകട സാധ്യതകൾ വിലയിരുത്താനും നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കുന്നു.
യുഎസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളും നിക്ഷേപകരുടെ വികാരത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതൽ എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജൂൺ ഒന്നുമുതൽ നികുതി 25 ശതമാനമായി ഉയരും. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല ആഗോള വ്യാപരത്തെയും വളർച്ചയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തികൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ പ്രതികാര നടപടിക്കൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
ജൂലായിൽ ഒപ്പുവെച്ച യുഎസ് വ്യാപാര കരാറിന് അംഗീകാരം നൽകുന്നത് യൂറോപ്യൻ പാർലമെന്റ് തൽക്കാലം നിർത്തിവെച്ചേക്കുമെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ട്രംപിന്റെ ഗ്രീൻലാൻഡ് നയം, തീരുവ ഭീഷണികൾ, യൂറോപ്പിന്റെ ഉറച്ച നിലപാട് എന്നിവ കാരണം ആഗോള വിപണികളിൽ വ്യക്തമായ റിസ്ക്ഓഫ് വികാരമുണ്ട്. യുഎസ് തീരുവ നടപ്പിലാക്കിയാൽ യൂറോപ്പ് തിരിച്ചടിക്കും. ഇത് ആഗോള വ്യാപാരത്തിനും വളർച്ചയ്ക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വ്യാപാര യുദ്ധത്തിന് കാരണമാകുമെന്നും ജിയോജിത് ഇൻവെസ്റ്റ്മെന്റിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
വിപണിയിലെ ദുർബലമായ സാഹചര്യം ബാങ്കിംഗ് ഓഹരികളിലും കനത്ത വില്പന സമ്മർദ്ദത്തിന് കാരണമായി. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവയുടെ ഓഹരി വില രണ്ട് ശതമാനം വരെ ഇടിഞ്ഞു.
Comments are closed.