‘ഭീകരതയെക്കുറിച്ച് സമാനമായ നിലപാട്’; പാകിസ്ഥാനെതിരേ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന ജയശങ്കറുടെ സന്ദേശത്തിന് മറുപടിയുമായി പോളണ്ട്‌ | Poland react After Jaishankar’s Zero-Tolerance Message On Pakistan | ഇന്ത്യ വാർത്ത


Last Updated:

പാകിസ്ഥാന്റെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്ക് ‘ഇന്ധനം’ നൽകാൻ സഹായിക്കരുതെന്നും ജയശങ്കർ പോളണ്ടിനോട് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു

News18
News18

ഭീകരതയെക്കുറിച്ചുള്ള കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ശക്തമായ പരാമർശങ്ങൾക്ക് മറുപടിയുമായി പോളണ്ട്. ചില പ്രാദേശിക വിഷയങ്ങളിൽ വ്യത്യസ്മായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിർത്തി കടന്നുള്ള ഭീകരതയെയും അന്താരാഷ്ട്ര നിയമലംഘനങ്ങളെയും അപലപിക്കുന്നതിൽ ഇന്ത്യയ്ക്കും പോളണ്ടിനും തുല്യമായ നിലപാടാണെന്നും പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ റഡോസ്ലാവ് സിക്കോർസ്‌കി വ്യക്തമാക്കി.

ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും അന്തർദേശീയ ഭീകരതയുടെ ഇരകളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയതാണ് സിക്കോർസ്‌കി.

കഴിഞ്ഞ ഒക്ടോബറിൽ പോളിഷ് ഉപപ്രധാനമന്ത്രി പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ഈ സന്ദർശനവേളയിൽ പോളണ്ട്-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ കശ്മീരിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ജയ്ശങ്കർ പരാമർശിച്ചതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഇന്ത്യയുമായി നടത്തിയ ചർച്ചകൾ സത്യസന്ധവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

”നമുക്കെല്ലാവർക്കും പ്രാദേശികമായുള്ള ആശങ്കകളുണ്ട്. നമുക്കെല്ലാവർക്കും നമ്മുടെ അയൽക്കാരുണ്ട്. അയൽക്കാരുമായി നിങ്ങൾക്ക് അവസരങ്ങൾക്കും വെല്ലുവിളികള്‍ക്കുമുള്ള സാധ്യത ഉണ്ടാകും. അതേ, ഞങ്ങൾ ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്തു. ഞങ്ങൾ ഒരേ പാതയിലാണ്,” അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയ്‌ക്കൊപ്പം സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പോളണ്ട് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അത് ഭീഷണിയായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോളണ്ടും ഇന്ത്യയും അന്താരാഷ്ട്ര നിയമത്തോടുള്ള പ്രതിബദ്ധത പങ്കിടുന്നതായും സിക്കോർസ്‌കി അടിവരയിട്ടു പറഞ്ഞു. ”പോളണ്ടും ഇന്ത്യയും അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ താത്പര്യമുള്ള രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര തീവ്രവാദത്തിന്റെ ഇരകളാണ്. അതിനാൽ ടാങ്കറുകളോ തീവ്രവാദികളോ അന്താരാഷ്ട്ര അതിർത്തികൾ കടക്കുന്നതിനെ ഞങ്ങൾ ശക്തമായ വാക്കുകളിൽ അപലപിക്കുന്നു,” അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തോട് യാതൊരു വീട്ടുവീഴ്ചയും ചെയ്യരുതെന്നും പാകിസ്ഥാന്റെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്ക് ‘ഇന്ധനം’ നൽകാൻ സഹായിക്കരുതെന്നും ജയശങ്കർ പോളണ്ടിനോട് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിക്കോർസ്‌കിയുടെ പ്രതികരണം പുറത്തുവന്നത്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങൾ തിരിഞ്ഞുപിടിച്ച് ലക്ഷ്യം വയ്ക്കുന്നതിൽ ജയശങ്കർ വേദന പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇരുപക്ഷവും തുറന്ന ചർച്ചകൾ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വിശാലമായ ഇടപെടലുകൾക്ക് മുന്നോടിയായാണ് പോളിഷ് ഉപപ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. വ്യാപാരം, പ്രതിരോധനം, ക്ലീൻ ടെക്‌നോളജി, ഡിജിറ്റൽ നവീകരണം എന്നിവയിലെ സഹകരണവും ന്യൂഡൽഹിയും വാർസോയും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപ്രധാനമായ പങ്കാളിത്തവും ഇരുരാജ്യങ്ങളും അവലോകനം ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ഭീകരതയെക്കുറിച്ച് സമാനമായ നിലപാട്’; പാകിസ്ഥാനെതിരേ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന ജയശങ്കറുടെ സന്ദേശത്തിന് മറുപടിയുമായി പോളണ്ട്‌

Comments are closed.