സോഷ്യൽ മീഡിയ പ്രണയക്കെണിയിൽ‌ വീടുവിട്ടിറങ്ങിയ 18കാരിയെ DYFI പ്രവർത്തകർ രക്ഷപ്പെടുത്തി; യുവാവിന്റെ ഫോണിൽ ഒട്ടേറെ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ!| DYFI Workers Rescue 18-Year-Old Girl from Serial Predator Met Online | കേരള വാർത്ത


Last Updated:

യുവാവിന്റെ മൊബൈൽ ഫോണിൽ ഒട്ടേറെ യുവതികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. കൂടാതെ ഇയാളുടെ ബാഗിൽ നിന്നും ഗർഭനിരോധന ഉറകളും മറ്റൊരു സിം കാർഡും പോലീസ് കണ്ടെടുത്തു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീട് വിട്ടിറങ്ങിയ 18കാരിയെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പെൺകുട്ടിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം ഗോതുരുത്ത് പള്ളിപ്പടിയിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയത്.

യുവാവിനെ ആദ്യമായാണ് നേരിട്ട് കാണുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. തന്നോടൊപ്പം വരാൻ യുവാവ് നിർബന്ധിച്ചെന്നും ഇല്ലെങ്കിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വീട് വിട്ടിറങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു. ഗോതുരുത്തിൽ യുവാവിന്റെ മാതാവ് രണ്ടാം വിവാഹം കഴിച്ച വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് താമസിക്കാനെന്ന വ്യാജേനയാണ് ഇയാൾ പെൺകുട്ടിയെ എത്തിച്ചത്.

ഇരുവരുടെയും സംസാരത്തിൽ സംശയം തോന്നിയ ഡിവൈഎഫ്ഐ പ്രവർത്തകർ മുൻ പഞ്ചായത്തംഗം കെ ടി ഗ്ലിറ്ററെ വിവരമറിയിച്ചു. ചോദ്യം ചെയ്യലിൽ പന്തികേട് തോന്നിയ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ബലം പ്രയോഗിച്ച് ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ പക്കൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ ഒട്ടേറെ യുവതികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. കൂടാതെ ഇയാളുടെ ബാഗിൽ നിന്നും ഗർഭനിരോധന ഉറകളും മറ്റൊരു സിം കാർഡും പോലീസ് കണ്ടെടുത്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നതായി വ്യക്തമായി.

പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു. കൃത്യസമയത്ത് ഇടപെട്ട് വലിയൊരു അപകടം ഒഴിവാക്കിയ കെ ടി ഗ്ലിറ്റർ, ഡിവൈഎഫ്ഐ പ്രവർത്തകരായ ബ്രൈറ്റ്‌ലി സെബാസ്റ്റ്യൻ, ആദിൽ ഗിൽസ്, കിൽ റോയ് എന്നിവരെ സബ് ഇൻസ്പെക്ടർ കെ ഐ നസീർ അഭിനന്ദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സോഷ്യൽ മീഡിയ പ്രണയക്കെണിയിൽ‌ വീടുവിട്ടിറങ്ങിയ 18കാരിയെ DYFI പ്രവർത്തകർ രക്ഷപ്പെടുത്തി; യുവാവിന്റെ ഫോണിൽ ഒട്ടേറെ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ!

Comments are closed.