Last Updated:
2011-ലാണ് ഗുരുവായൂർ പോലീസ് പരാതിക്കാരനായ വൃദ്ധനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്
തൃശൂർ: 82 വയസ്സുകാരനെ വ്യാജ ബലാത്സംഗക്കേസിൽ കുടുക്കിയ സംഭവത്തിൽ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ ഉത്തരവ്. നിലവിലെ എസിപി കെ.ജി. സുരേഷ്, എറണാകുളം റൂറൽ എസ്.പി കെ. സുദർശൻ, റിട്ട. എസിപി ശിവദാസൻ എന്നിവർക്കെതിരെയാണ് അതോറിറ്റി അംഗം പി.കെ. അരവിന്ദ ബാബു നടപടിക്ക് നിർദ്ദേശം നൽകിയത്.
2011-ലാണ് ഗുരുവായൂർ പോലീസ് പരാതിക്കാരനായ വൃദ്ധനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ മറ്റൊരു കേസിലെ വൈരാഗ്യം തീർക്കാൻ പോലീസ് കെട്ടിച്ചമച്ച വ്യാജക്കേസാണിതെന്ന് കാണിച്ച് 2015-ൽ ഇദ്ദേഹം കംപ്ലെയ്ന്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ അതീവ ജാഗ്രതക്കുറവ് ഉണ്ടായതായും ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയതായും അതോറിറ്റി കണ്ടെത്തി.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2023 നവംബർ 30-ന് അസിസ്റ്റന്റ് സെഷൻസ് കോടതി ഇദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ പരിഗണിച്ചാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾക്ക് ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരന് വേണ്ടി അഡ്വ. ശരത് ബാബു കോട്ടയ്ക്കൽ ഹാജരായി.
Thrissur,Kerala

Comments are closed.