മുറിവുണക്കാൻ ഇനി ‘കോളിഡേം’; കുറഞ്ഞ ചെലവിൽ അത്യാധുനിക ചികിത്സയുമായി ശ്രീചിത്ര | Sree Chitra Instituted develops tissue graft to accelerate healing of wounds | കേരള വാർത്ത


Last Updated:

രണ്ടു വർഷത്തിനുള്ളിൽ രണ്ട് കോടി രൂപയുടെ വിറ്റുവരവാണ് ഈ ഉൽപ്പന്നത്തിലൂടെ പ്രതീക്ഷിക്കുന്നത്

News18
News18

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത വിപ്ലവകരമായ ചികിത്സാ ഉൽപ്പന്നം ‘കോളിഡേം’ (Cholederm) വിപണിയിലെത്തി. വർഷങ്ങളോളം പഴക്കമുള്ളതും ഉണങ്ങാത്തതുമായ മുറിവുകൾ അതിവേഗം ഭേദമാക്കാൻ സഹായിക്കുന്ന ഈ കണ്ടുപിടുത്തം കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തെ ഒരു വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

വളർത്തുമൃഗങ്ങളുടെ പിത്തസഞ്ചിയിൽ നിന്ന് കോശേതര മാട്രിക്‌സ് (Acellular matrix) വേർതിരിച്ചെടുത്താണ് ഈ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡയറക്ടർ ഡോ. പി.ആർ. ഹരികൃഷ്ണ വർമ്മയുടെ മേൽനോട്ടത്തിൽ, പ്രൊഫ. ടി.വി. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 2008 മുതൽ നടത്തിയ നീണ്ട പരീക്ഷണങ്ങളുടെ ഫലമാണിത്.

പ്രമേഹം, കുഷ്ഠം, അൾസർ എന്നിവ മൂലമുള്ള വിട്ടുമാറാത്ത മുറിവുകൾക്കും മാരകമല്ലാത്ത പൊള്ളലുകൾക്കും കോളിഡേം ഫലപ്രദമാണ്. 17 വർഷം വരെ പഴക്കമുള്ള മുറിവുകൾ ഈ ചികിത്സയിലൂടെ ഭേദമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സമാനമായ മരുന്നുകൾക്ക് ഒരു ലക്ഷം രൂപയിലധികം വില വരുമ്പോൾ, കോളിഡേം 10,000 രൂപ മുതൽ 30,000 രൂപ വരെയുള്ള നിരക്കിൽ ലഭ്യമാകും. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

ശ്രീചിത്രയുടെ ടെക്നോളജി ഇൻക്യുബേഷൻ കേന്ദ്രമായ ‘ടൈമെഡി’ൽ പ്രവർത്തിക്കുന്ന ‘അലികോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്റ്റാർട്ടപ്പാണ് ഇത് വിപണിയിലെത്തിക്കുന്നത്. ഇതിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) അംഗീകാരം ലഭിച്ചിട്ടുണ്ട്.

രണ്ടു വർഷത്തിനുള്ളിൽ രണ്ട് കോടി രൂപയുടെ വിറ്റുവരവാണ് ഈ ഉൽപ്പന്നത്തിലൂടെ പ്രതീക്ഷിക്കുന്നതെന്ന് അലികോൺ ഡയറക്ടർ കെ.എസ്. സുനിത്ത് അറിയിച്ചു.

Comments are closed.