Last Updated:
എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് സമിതിയിലെ സി.പി.ഐ. പ്രതിനിധിയായിരുന്നു ഇദ്ദേഹം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ആരോഗ്യനില വഷളായാൽ ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശത്തോടെയാണ് ജയിലിലേക്ക് എത്തിച്ചത്. ജയിലിലെ ആശുപത്രി സെല്ലിലേക്കാണ് മാറ്റിയിരിക്കുന്നത്.
പ്രതി ചേർക്കപ്പെട്ട അന്നു മുതൽ ശങ്കരദാസ് ആശുപത്രിയിൽ തുടരുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ശങ്കരദാസിന്റെ മകൻ എസ്.പി. ആയതിനാലാണോ അന്വേഷണസംഘം ഇത്രയും ആനുകൂല്യം നൽകുന്നതെന്ന് ചോദിച്ച കോടതി, പ്രതിയെ ജയിലിലേക്ക് മാറ്റാത്തതിനെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ഇപ്പോൾ ജയിലിലേക്ക് മാറ്റുകയും ചെയ്തത്.
കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസ്, തന്ത്രിയും ഉദ്യോഗസ്ഥരും എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ശ്രീകോവിലിലെ സ്വർണ്ണ പാളികൾ ചെമ്പായി മാറിയെന്ന രേഖകളിൽ അന്ന് സംശയം തോന്നിയിരുന്നില്ലെന്നും, സ്വർണ്ണത്തിന്റെ തിളക്കം കുറഞ്ഞതിനാൽ വീണ്ടും സ്വർണ്ണം പൂശണമെന്ന ഉദ്യോഗസ്ഥ റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമില്ല. ശബരിമലയുടെ പേരില്‍ യാതൊരു സാമ്പത്തിക ലാഭവും നേടിയിട്ടില്ലെന്നും ശങ്കരദാസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ശബരിമലയുടെ പേരിൽ താൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും മൊഴിയിലുണ്ട്.
നാല് മാസം മുൻപുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശങ്കരദാസിനെ ഡിസംബർ 23-ന് ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് സമിതിയിലെ സി.പി.ഐ. പ്രതിനിധിയായിരുന്നു ഇദ്ദേഹം. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ.പി.ശങ്കരദാസ്.
Thiruvananthapuram,Kerala
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ശങ്കർദാസിൻ്റെ അസുഖം കുറഞ്ഞു;ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റി

Comments are closed.