Last Updated:
കോർപറേഷൻ നൽകിയ ആദ്യ നോട്ടീസിന് നിശ്ചിത സമയത്തിനകം മറുപടി നൽകേണ്ടതുണ്ട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃതമായി ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി. ബിജെപി ഭരണത്തിലുള്ള കോർപറേഷൻ തന്നെയാണ് പാർട്ടി ജില്ലാ പ്രസിഡന്റിന് പിഴ നോട്ടീസ് നൽകിയത് എന്നത് ശ്രദ്ധേയമാണ്.
ബുധൻ, വ്യാഴം ദിവസങ്ങളിലായി നഗരത്തിലെ നടപ്പാതകളിലും ഡിവൈഡറുകളിലും വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്നു എന്ന പരാതിയെത്തുടർന്ന്, ഇവ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ കോർപറേഷൻ നിർദ്ദേശിച്ചു. എന്നാൽ നടപ്പാതയിലെ ചില ബോർഡുകൾ മാത്രം മാറ്റുകയും ബാക്കിയുള്ളവ നിലനിർത്തുകയും ചെയ്തതോടെയാണ് കോർപറേഷൻ സെക്രട്ടറി പിഴ ഈടാക്കാൻ തീരുമാനിച്ചത്.
വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള പാതയിൽ സ്ഥാപിച്ച ബോർഡുകളുടെ കൃത്യമായ കണക്കെടുത്ത ശേഷമാണ് 20 ലക്ഷം രൂപയുടെ പിഴ നിശ്ചയിച്ചത്. അനുമതിയില്ലാതെ പൊതുസ്ഥലം കയ്യേറിയതിനാണ് ഈ നടപടി.
കോർപറേഷൻ നൽകിയ ആദ്യ നോട്ടീസിന് നിശ്ചിത സമയത്തിനകം മറുപടി നൽകേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ രണ്ടാമതും നോട്ടീസ് നൽകും. തുടർന്ന് രണ്ട് തവണ ഹിയറിങ് നടത്തും. ഹിയറിങ്ങിലും പാർട്ടി പ്രതിനിധികൾ പങ്കെടുത്തില്ലെങ്കിൽ ജപ്തി ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് റവന്യു വിഭാഗത്തിന്റെ തീരുമാനം.
Thiruvananthapuram,Kerala
Jan 24, 2026 11:17 AM IST
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്: ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് BJP നഗരസഭ

Comments are closed.