SEBI പ്രവാസികള്‍ക്ക് ഇനി നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാം; മാനദണ്ഡങ്ങള്‍ ലഘൂകരിക്കും SEBI allows expatriates to invest directly in stock market norms to be eased | Money


Last Updated:

കെവൈസി ആവശ്യകതകള്‍ പാലിക്കുന്നതിന് പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങി വരാതെ അതിനുള്ള നടപടികള്‍ ലളിതമാക്കുമെന്നും സെബി വ്യക്തമാക്കി

News18News18
News18

ഇന്ത്യന്‍ ഓഹരി വിപണികളില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ ശനിയാഴ്ച പറഞ്ഞു.

കെവൈസി ആവശ്യകതകള്‍ പാലിക്കുന്നതിന് പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങി വരാതെ അതിനുള്ള നടപടികള്‍ ലളിതമാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

”ഓഹരി വിപണികളില്‍ പങ്കാളിത്തം സുഗമമാക്കുന്നതിന് പ്രവാസികള്‍ക്ക് എളുപ്പത്തിലുള്ളതും സുരക്ഷിതവുമായ കെവൈസി നല്‍കുന്ന സംവിധാനം ഞങ്ങള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ല. ഇത് ഞങ്ങള്‍ക്ക് അടിയന്തര പ്രധാന്യമുള്ള കാര്യമാണ്,” ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്രോക്കേഴ്‌സ് ഫോറം ശനിയാഴ്ച സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പാണ്ഡെ പറഞ്ഞു.

പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് പകരം വീഡിയോ കോള്‍ വഴി കെവൈസി പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു സംവിധാനം തയ്യാറാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായും(ആര്‍ബിഐ)യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായും(യുഐഡിഎഐ) സെബി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമായി 3.5 കോടിയിലധികം ഇന്ത്യക്കാരാണ് പ്രവാസികളായി ഉള്ളത്. കൂടാതെ, ലോകത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നത് സ്വീകരിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. 2025 സാമ്പത്തികവര്‍ഷത്തില്‍ 135 ബില്ല്യണ്‍ ഡോളറാണ്(ഏകദേശം 1.18 ലക്ഷം കോടി രൂപ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്.

വിശ്വസ്തരായ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക്(എഫ്പിഐ) ലളിതമായ മാനദണ്ഡങ്ങളോടെ ഒരു ഏകജാലക സംവിധാനം സൃഷ്ടിക്കാന്‍ സെപ്റ്റംബറില്‍ സെബി തീരുമാനിച്ചിരുന്നു. അതിനാല്‍ എഫ്പിഐ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ണമായും പോര്‍ട്ടര്‍ അധിഷ്ഠിതമാക്കി ലളിതവും വേഗമേറിയതുമാക്കുകയാണ് സെബിയുടെ അടുത്ത ലക്ഷ്യമെന്ന് പാണ്ഡെ പറഞ്ഞു.

”ഇത് നടപ്പിലാക്കാന്‍ ഞങ്ങള്‍ ഇതിനോടകം തന്നെ ഞങ്ങളുടെ പങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സുഗമമാക്കുന്ന കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച സംവിധാനമായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഡിജിറ്റലായി രജിസ്‌ട്രേഷന്‍ പ്രക്രിയ സാധ്യമാക്കുന്നതിന് സെബി, ആര്‍ബിഐ, ആദായനികുതി വകുപ്പ് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ ആകുമ്പോഴേക്കും ബ്രോക്കര്‍ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍മിക്കുന്നത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ‘എയര്‍ ഗ്യാപ്'(നെറ്റ് വര്‍ക്ക് സുരക്ഷാ നടപടികള്‍)നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെബി പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”ന്യായമായതും സുതാര്യവും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു വിപണി ഉറപ്പാക്കുന്നതിന് ഞങ്ങളുടെ നിയന്ത്രണചട്ടക്കൂട് നിരന്തരം പുതുക്കുന്നതായിരിക്കും,” അദ്ദേഹം പറഞ്ഞു.

Comments are closed.