ലക്ഷം തൊട്ട് സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ; രാജ്യാന്തരവില 4,498 ഡോളർ പിന്നിട്ടു|kerala gold rate update cross one lakh for 8 gm one sovereign | Money


Last Updated:

രാജ്യാന്തര വിപണിയിൽ വില 4,500 ഡോളർ കടന്നാൽ സ്വർണവില ഇനിയും കുതിച്ചുയരും

News18
News18

തിരുവനന്തപുരം: കേരളത്തിന്റെ സ്വർണ വിപണിയിൽ (Kerala Gold Rate) പുതിയ ചരിത്രം. ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. പവന് ഒറ്റയടിക്ക് 1,760 രൂപ വർധിച്ച് 1,01,600 രൂപയെന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 220 രൂപ വർധിച്ച് 12,700 രൂപയുമായി. ജനുവരിയിൽ 57,000 രൂപ നിരക്കിലായിരുന്ന സ്വർണവിലയാണ് ഒരു വർഷത്തിനുള്ളിൽ ഇരട്ടിയോളമായി വർധിച്ചത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,855 രൂപയും, പവന് 1,10,840 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,391 രൂപയും പവന് 83,128 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 234 രൂപയും കിലോഗ്രാമിന് 2,34,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ വൻ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ഔൺസിന് 4,498 ഡോളറിലെത്തി. യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ വില 4,500 ഡോളർ കടന്നാൽ സ്വർണവില ഇനിയും കുതിച്ചുയരും.

സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.10 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.

വില ഉയർന്നതോടെ വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണം വാങ്ങുന്നതിൽ വലിയ കുറവുണ്ടായി. ഇത് സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖലയെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിൽപന ഇടിഞ്ഞതോടെ നിരവധി ചെറുകിട ജ്വല്ലറികൾ പൂട്ടലിന്റെ വക്കിലാണെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര സാഹചര്യങ്ങൾ മാറിയില്ലെങ്കിൽ സ്വർണവില പവന് 1.4 ലക്ഷം രൂപ വരെ ഉയരാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

Comments are closed.