സഹോദരിയെ ചതിച്ചതി‌ന് പ്രതികാരമായി യുവതി ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി| Woman Mutilates Brother-in-Laws Private Part in Revenge for Cheating Her Sister | Crime


Last Updated:

സംഭവം നടന്നതുമുതൽ പ്രതിയായ യുവതി ഒളിവിലാണ്. പോലീസ് സംഘം ഇപ്പോൾ അവർക്കായി തിരച്ചിൽ നടത്തുകയാണ്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കുടുംബ കലഹത്തെ തുടർന്ന് യുവതി ഭർതൃസഹോദരനെ ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഒക്ടോബർ 16-ന് രാത്രി മൽഖാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാം അസാരെയുടെ മകനായ ഉമേഷിനെ (20)മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത്, മുറിച്ചു മാറ്റപ്പെട്ട ജനനേന്ദ്രിയവുമായി ചോരയിൽ കുളിച്ചുകിടക്കുന്ന ഉമേഷിനെയാണ്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച ഉമേഷിനെ ഡോക്ടർമാർ ഒരു മണിക്കൂറിലധികം നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

പ്രതികാരം

ആക്രമണം വ്യക്തിപരമാണെന്ന് തോന്നിയെങ്കിലും വ്യക്തമായ പ്രതികളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. എന്നാൽ, അന്വേഷണം പുരോഗമിച്ചപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞു. ഉമേഷിൻ്റെ മൂത്ത സഹോദരനായ ഉദയ്‌യെ വിവാഹം ചെയ്തത് മഞ്ജുവാണ്. കാലക്രമേണ, ഉമേഷ് മഞ്ജുവിൻ്റെ സഹോദരിയുമായി അടുപ്പത്തിലാവുകയും ഇരുവരും വൈകാരികമായി ബന്ധത്തിലാവുകയും ചെയ്തു. വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഇവർ സംസാരിച്ചിരുന്നു.

എന്നാൽ, അടുത്ത ബന്ധത്തിലുള്ള ഈ വിവാഹബന്ധത്തോട് കുടുംബം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. സമ്മർദ്ദത്തെത്തുടർന്ന് ഉമേഷ് ഒടുവിൽ ഈ ബന്ധത്തിൽ നിന്ന് അകലുകയും മറ്റൊരു സ്ത്രീയിൽ താൽപര്യം കാണിച്ചു തുടങ്ങുകയും ചെയ്തു.

ഉമേഷിൻ്റെ ഈ പിന്മാറ്റം മഞ്ജുവിൻ്റെ ഇളയ സഹോദരിയെ വല്ലാതെ വേദനിപ്പിച്ചു. ബന്ധുക്കൾ പറയുന്നതനുസരിച്ച് അവർ ഒറ്റപ്പെടുകയും വിഷാദത്തിലാവുകയും ചെയ്തു. സഹോദരിയുടെ ദുരിതം കണ്ട മഞ്ജുവിന് ഉമേഷിനോട് വൈരാഗ്യം വർധിച്ചു. ഈ വൈകാരിക പ്രക്ഷുബ്ധതയാണ് സഹോദരിയുടെ വേദനയ്ക്ക് പ്രതികാരം ചെയ്യാൻ അവളെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ആക്രമണം

വീട്ടിലെല്ലാവരും ഉറങ്ങുന്നതുവരെ മഞ്ജു പ്രതികാരം ചെയ്യാനായി കാത്തിരുന്നു. അർധരാത്രിയോടെ അടുക്കളയിൽ നിന്ന് കത്തിയെടുത്ത അവർ ഉമേഷിനെ നിരവധി തവണ ആക്രമിക്കുകയും അദ്ദേഹത്തിൻ്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റുകയും ചെയ്തു. ഉമേഷിൻ്റെ നിലവിളി കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും അവർ മുറിയിലെത്തിയപ്പോഴേക്കും മഞ്ജു ഓടി രക്ഷപ്പെട്ടിരുന്നു. ഉമേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.

അന്വേഷണം ശക്തമായപ്പോൾ പോലീസ് മഞ്ജുവിനെ സംശയിച്ചു. ചോദ്യം ചെയ്യലിൽ അവരുടെ മൊഴികൾ പരസ്പര വിരുദ്ധമായിരുന്നു. ക്രമേണ തെളിവുകൾ മഞ്ജുവിനെതിരായി. “ഇളയ സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഭർതൃസഹോദരൻ്റെ തീരുമാനത്തിൽ മഞ്ജു അതീവ കോപത്തിലായിരുന്നു. ആക്രമണത്തിൽ മഞ്ജുവിന് നേരിട്ട് പങ്കുണ്ട്.” എസിപി‌ വിവേക് കുമാർ യാദവ് പറഞ്ഞു. സംഭവം നടന്നതുമുതൽ മഞ്ജു ഒളിവിലാണ്. പോലീസ് സംഘം ഇപ്പോൾ അവർക്കായി തിരച്ചിൽ നടത്തുകയാണ്.

Comments are closed.