വയറ്റിനുള്ളിൽ രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴം മാത്രം: ആറുവയസുകാരി അദിതി എസ് നമ്പൂതിരി നേരിട്ടത് കൊടുംക്രൂരത| Only Mango from Two Weeks Ago Found in Aditi S Namboothiris Stomach | Crime


Last Updated:

മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അദിതിയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ 19 മുറിവാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയത്

പട്ടിണിക്കിട്ടു, കഠിനമായ ജോലികൾ ചെയ്യിച്ചു
പട്ടിണിക്കിട്ടു, കഠിനമായ ജോലികൾ ചെയ്യിച്ചു

കൊച്ചി: അദിതി എസ് നമ്പൂതിരിയെ പീഡീപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ഇന്ന് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2012 ജൂൺ 26നും 2013 ഏപ്രിൽ 29നും ഇടയിലെ പത്തുമാസത്തോളം കൊടിയ പീഡനമാണ് കുട്ടി നേരിട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2013 ഏപ്രിൽ 29 നാണ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിന്റെയും ക്രൂരമായ ശാരീരിക പീഡനത്തിനിരയായി അഞ്ചര വയസ്സുകാരി അദിതി എസ് നമ്പൂതിരി മരിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അദിതിയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്. ഗുഹ്യഭാഗത്തും മറ്റും തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചതായും കണ്ടെത്തി. അവസാന നാളുകളിൽ മലമൂത്രവിസർജനം പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കുട്ടിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തി.

പട്ടിണിക്കിട്ടു, കഠിനമായ ജോലികൾ ചെയ്യിച്ചു

അദിതിയുടെ അമ്മ ശ്രീജ അന്തർജനം വാഹനാപകടത്തിൽ മരിച്ച് ആറുമാസം കഴിഞ്ഞാണ് ദേവികയെ സുബ്രഹ്മണ്യൻ നമ്പൂതിരി വിവാഹം കഴിച്ചത്. അദിതിക്കൊപ്പം പത്തുവയസ്സുകാരനായ സഹോദരനും ക്രൂരപീഡനം ഏറ്റുവാങ്ങിയിരുന്നു. മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുക, വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് അദിതിയും സഹോദരനും നേരിടേണ്ടതായി വന്നത്. മരക്കഷ്ണം ഉപയോഗിച്ചും കൈകൾ കൊണ്ടും നിരവധി തവണ മർദനം നേരിടേണ്ടിവന്നു.

സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ 19 മുറിവുകൾ

അദിതിയുടെ കൈ ഒടിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. ദിവസങ്ങളോളം സ്കൂൾ പഠനം മുടങ്ങി. കുട്ടികളോട് വേദം പഠിക്കാൻ പോയതാണെന്നു മാത്രമേ സ്കൂളിൽ പറയാവൂ എന്ന ഭീഷണിയും രണ്ടാനമ്മ നൽകിയതായി അദിതിയുടെ മരണശേഷം സഹോദരൻ പോലീസിനു മൊഴി നൽകി.

2013 ഏപ്രിൽ 29 ന് അച്ഛൻ അദിതിയെ ക്രൂരമായി മർദ്ദിച്ചു. വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഏറ്റ ഗുരുതര പരിക്കിനെത്തുടർന്നാണ് അദിതി മരിച്ചത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ 19 മുറിവാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയത്.

കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി വിധി

പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്ന വിധിയാണ് വിചാരണ കോടതി നൽകിയത്. കുട്ടികളെ നന്നായി വളർത്താനും മറ്റുമാണ് ശിക്ഷ നൽകിയതെന്ന പ്രതിഭാഗം വാദം അംഗീകരിച്ച വിചാരണ കോടതി കുട്ടികളോടുള്ള അതിക്രമം, ദേഹോപദ്രവം എൽപ്പിക്കൽ എന്നിവയ്ക്ക് ഒന്നാം പ്രതിയായ അച്ഛന് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിയായ രണ്ടാനമ്മയ്ക്ക് രണ്ടു വർഷം തടവുശിക്ഷയും മാത്രമാണ് വിധിച്ചത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് വിചാരണക്കോടതി വിധി മരവിപ്പിക്കുകയും കൊലപാതക കുറ്റം ചുമത്തുകയും ഒടുവിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചതും.

വിധി പ്രഖ്യാപനത്തിനിടെ കൊലപാതകം ചെയ്തിട്ടില്ലെന്നാണ് ദേവിക കോടതിക്കു മുന്നിൽ പറഞ്ഞത്. പാലക്കാട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരിയാണെന്നും അപസ്മാര ബാധിതനാണെന്നുമാണു വിധി പ്രസ്താവത്തിനു മുൻപ് സുബ്രഹ്മണ്യൻ നമ്പൂതിരി കോടതിയിൽ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വയറ്റിനുള്ളിൽ രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴം മാത്രം: ആറുവയസുകാരി അദിതി എസ് നമ്പൂതിരി നേരിട്ടത് കൊടുംക്രൂരത

Comments are closed.