‘ഏത് ഭർത്താവ്’ ? ഒറ്റ ചോദ്യത്തിൽ ഒരേ ദിവസം രണ്ട് ഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51 കാരി പിടിയിൽ 51-year-old woman arrested for shooting dead two husbands on the same day | Crime


Last Updated:

ആദ്യത്തെ ഭർത്താവിനെ വധിക്കാൻ 51കാരി സിനിമാ കഥകളെ വെല്ലുന്ന ആസൂത്രണമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരേ ദിവസം  ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ 51-കാരി പിടിയിൽ. അമേരിക്കയിലെ ഫ്ലോറിഡയിലെ ഇൻവെർനെസ് സ്വദേശിയായ സൂസൻ എറിക്ക അവലോൺ ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെയാണ്  രണ്ടു കൊലപാതകങ്ങളും അരങ്ങേറിയത്.

മുൻഭർത്താക്കന്മാരിൽ ബ്രാഡന്റണിലുള്ള  ആദ്യത്തെ ആളെ വധിക്കാൻ സൂസൻ സിനിമാ കഥകളെ വെല്ലുന്ന ആസൂത്രണമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. മുൻഭർത്താവ് ഒരു റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം മോഷ്ടിച്ച സൂസൻ, താൻ ഒരു ഡെലിവറി ഗേൾ ആണെന്ന വ്യാജേന അയാളുടെ  വീട്ടിൽ എത്തി. വാതിൽ തുറന്ന ഉടൻ ഇവർ അയാളുടെ വയറിന് നേരെ വെടിയുതിർത്തു. വെടിയേറ്റ അയാൾ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മരണത്തിന് മുൻപ്, തന്നെ വെടിവെച്ചത് മുൻഭാര്യയാണെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ 15 വയസ്സുള്ള മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും വെടിവെപ്പിന് സാക്ഷിയായിരുന്നില്ല.

ബ്രാഡന്റണിലെ കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് ഏതാണ്ട് 45 മിനിറ്റ് അകലെ ടാമ്പയിലുള്ള തന്റെ രണ്ടാമത്തെ മുൻഭർത്താവിനെയും സൂസൻ വെടിവെച്ചുകൊന്നിരുന്നതായി പോലീസ് കണ്ടെത്തി. അയാളുടെ വീട്ടിലെ പിൻവാതിൽ തകർത്താണ് സൂസൻ അകത്തുകയറിയത്. വീട്ടിൽ മരിച്ച നിലയിലാണ് അയാളെ കണ്ടെത്തിയത്.

ബ്രാഡന്റണിലെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനായി ഉദ്യോഗസ്ഥർ സൂസന്റെ വീട്ടിലെത്തിയപ്പോഴാണ്  രണ്ടു കൊലപാതകങ്ങളുടെയും  ചുരുളഴിഞ്ഞത്.

“നിങ്ങളുടെ മുൻഭർത്താവിനെക്കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ വന്നത്” എന്ന് പറഞ്ഞ ഉദ്യോ​ഗസ്ഥരോട്, ഏത് മുൻഭർത്താവിനെക്കുറിച്ച്? എന്ന സൂസന്റെ മറുചോദ്യമാണ് ഉദ്യോസ്ഥരിൽ സംശയമുണ്ടാക്കിയത്. ഈ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂസ്‌നറെ മറ്റൊരു മുൻഭർത്താവും അതേദിവസം തന്നെ കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്.

കൊലപാതകങ്ങൾക്ക് ശേഷം വീട്ടിലെത്തിയ സൂസൻ തന്റെ വാൻ കഴുകി തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് എത്തിയത്.

മുൻഭർത്താക്കന്മാർ കുട്ടികളെ പീഡിപ്പിച്ചിരുന്നു എന്നതടക്കമുള്ള വിചിത്രമായ ആരോപണങ്ങളാണ് സൂസൻ ഉന്നയിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള ദീർഘകാല തർക്കങ്ങളും മുൻ ഭർത്താക്കന്മാർ പണം നൽകാതിരുന്നതുമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സൂസനെതിരെ സെക്കൻഡ് ഡിഗ്രി കൊലപാതക  കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ച് ഇവർക്ക് വധശിക്ഷ നൽകണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.

Comments are closed.