Last Updated:
2022 നവംബർ 5-നാണ് കേസിനാസ്പദമായ സംഭവം
തിരുവനന്തപുരം: സർക്കാർ സംരക്ഷണ കേന്ദ്രത്തിൽനിന്നും ഒളിച്ചോടിയ പെൺകുട്ടികളെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ഏഴ് വർഷം കഠിനതടവ് വിധിച്ചു. മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണുവിനെയാണ് (35) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. ഏഴ് വർഷം കഠിനതടവിന് പുറമേ പ്രതി 65,000 രൂപ പിഴയും അടയ്ക്കണം. ഈ തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം. ലീഗൽ സർവീസ് അതോറിറ്റിയും ഇരയായ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2022 നവംബർ 5-നാണ് കേസിനാസ്പദമായ സംഭവം. സർക്കാരിന്റെ കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിൽനിന്നും ഒളിച്ചോടിയ 15 വയസ്സുള്ള രണ്ട് പെൺകുട്ടികളെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് പ്രതി കാണുന്നത്. താൻ പോലീസുകാരനാണെന്ന് കുട്ടികളെ വിശ്വസിപ്പിച്ച പ്രതി, കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അവരെ തന്റെ സ്കൂട്ടറിൽ കയറ്റുകയായിരുന്നു. താൻ പറയുന്നത് അനുസരിച്ചാൽ സംരക്ഷണ കേന്ദ്രത്തിൽനിന്നും രക്ഷപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് കുട്ടികളോട് വാഗ്ദാനം ചെയ്ത പ്രതി ഇവരെ ഒരു ലോഡ്ജിലെത്തിച്ചു. അവിടെ വെച്ച് ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു. അടുത്ത ദിവസം രാവിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞ് കുട്ടികളെ മെഡിക്കൽ കോളേജ് പരിസരത്ത് ഇറക്കിവിട്ട ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.
കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾക്കായി തിരച്ചിൽ നടത്തിയിരുന്ന പോലീസ് സംഘം പിന്നീട് ഇവരെ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ആണ് പീഡന വിവരം പുറത്തറിയുന്നത്. മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ പ്രിയ, പൂജപ്പുര സബ് ഇൻസ്പെക്ടർ പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ്‌മോഹൻ ഹാജരായി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
സർക്കാർ സംരക്ഷണകേന്ദ്രത്തിൽ നിന്നും ചാടിപ്പോയ പെൺകുട്ടികളെ പോലീസ് ചമഞ്ഞ് പീഡിപ്പിച്ചു; പ്രതിക്ക് 7 വർഷം തടവ്

Comments are closed.