Last Updated:
മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായും പോലീസ് പറഞ്ഞു
ഹൈദരാബാദില്‍ 45കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. ബോഡുപ്പാലില്‍ ഈ മാസം ആദ്യമാണ് കൊലപാതകം നടന്നത്. ഒരു സ്വകാര്യ സര്‍വകലാശാലയിലെ ലോജിസ്റ്റിക്‌സ് മാനേജരായ വിജെ അശോകനെ ഡിസംബര്‍ 12ന് ഈസ്റ്റ് ബൃന്ദാവന്‍ കോളനിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വാഷ്‌റൂമില്‍ കുഴഞ്ഞുവീണതാണ് അശോകെന്നും മല്‍ക്കാജ്ഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നുവെന്നുമാണ് ഭാര്യ ജെ പൂര്‍ണിമ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അശോകിന്റെ കവിളിലും കഴുത്തിലും മുറിവുകള്‍ കണ്ടതോടെ പോലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇതൊരു കൊലപാതകമാണെന്ന് തെളിഞ്ഞു.
തുടര്‍ന്ന്, അശോകിന്റെ ഭാര്യ പൂര്‍ണിമ (36), ആന്ധ്രയിലെ പ്രകാശം ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ പലേതി മഹേഷ് (22), യാദാദ്രി ഭുവനഗിരി ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ സായ് കുമാര്‍ എന്ന സായ് (22) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
മഹേഷുമായി പൂര്‍ണിമയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് അശോക് സംശയിച്ചിരുന്നതായും ദമ്പതികള്‍ തമ്മില്‍ ഇക്കാര്യം പറഞ്ഞ് പതിവായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ഡിസംബര്‍ 11ന് അശോക് ജോലി കഴിഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ മഹേഷും സായിയും ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. പൂര്‍ണിമ അശോകിന്റെ കാലുകള്‍ കൂട്ടിപിടിച്ചതായും മഹേഷ് അദ്ദേഹത്തെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു.
Hyderabad,Hyderabad,Telangana

Comments are closed.