Last Updated:
കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ്
കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് നാലംഗ സംഘം. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍ ശൂരനാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്നു യുവാക്കള്‍. ഇതിനിടെ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. കിരണിനെ യുവാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെ കിരണ്‍ വീടിന് പുറത്തേയ്ക്കിറങ്ങി. തൊട്ടുപിന്നാലെ യുവാക്കള്‍ ചേര്‍ന്ന് കിരണിനെ മര്‍ദിക്കുകയായിരുന്നു. തല്ലി താഴെയിട്ട ശേഷം കിരണിന്റെ മൊബൈല്‍ ഫോണ്‍ സംഘം കവര്‍ന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍കുമാറിന് കഴിഞ്ഞ വര്‍ഷം ജൂലൈയിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരണിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയായിരുന്നു ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചത്.
ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയയെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2021 ജൂണ്‍ 12നാണ്. പിന്നാലെ കിരണിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയയുടെ വാട്‌സാപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പത്ത് വര്‍ഷം തടവും 12 ലക്ഷം രൂപയുമായിരുന്നു കിരണിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ കാലതാമസം വന്നതോടെ കിരണ്‍ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.
Summary: Kiran Kumar, the convict in the high-profile Vismaya dowry death case, was assaulted by a four-member gang of youths. The incident took place recently at Kiran’s residence in Shasthamnada, Kollam. The Sooranadu police have registered a case regarding the incident. The altercation began when the youths, who were passing through the road near Kiran’s house at night, reportedly started making provocative comments regarding the Vismaya case. They also created a loud disturbance by hitting drums/barrels kept in front of the house and openly challenged Kiran. During the confrontation, the gang physically assaulted him, knocked him down, and snatched his mobile phone.
Kollam,Kollam,Kerala
കൊല്ലത്തെ വിസ്മയ കേസ് പ്രതി കിരണിന് യുവാക്കളുടെ മർദനം; കേസിന്റെ പേര് പറഞ്ഞ് പ്രകോപനം; തല്ലിത്താഴെയിട്ട് ഫോൺ കവർന്നു

Comments are closed.