പഴകിയ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഫാസ്റ്റ്ഫുഡ് നിർമ്മിക്കുന്ന പയ്യോളിയിലെ സ്ഥാപനം അടപ്പിച്ചു | Food Safety Department shuts down Food shop in Payyoli, Kozhikode | Kerala


Last Updated:

ബംഗളൂരുവിൽ നിന്നുപോലും ഇത്തരത്തിൽ പഴകിയ സാധനങ്ങൾ എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പഴകിയതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന പയ്യോളിയിലെ ഭക്ഷ്യ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ്, കൊയിലാണ്ടി ഓഫീസർ ഡോ. വിജി വിൽസൺ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ വെളിപ്പെട്ടത്.

കാലിത്തീറ്റ നിർമ്മിക്കാനെന്ന വ്യാജേന വിവിധ വ്യാപാരികളിൽ നിന്നും ബേക്കറികളിൽ നിന്നും കാലാവധി കഴിഞ്ഞ ബ്രെഡ്, ബൺ, ചപ്പാത്തി, റസ്‌ക് എന്നിവ ഇവർ ശേഖരിച്ചിരുന്നു. ബംഗളൂരുവിൽ നിന്നുപോലും ഇത്തരത്തിൽ പഴകിയ സാധനങ്ങൾ എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇത്തരത്തിൽ ശേഖരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ പൊടിച്ച് ‘ബ്രെഡ് ക്രംസ്’ ആക്കി മാറ്റി കട്ലറ്റ്, മറ്റ് എണ്ണക്കടികൾ എന്നിവയുടെ നിർമ്മാണത്തിനായി ഫാസ്റ്റ് ഫുഡ് സെന്ററുകളിലേക്കും മറ്റും വൻതോതിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. പരിശോധനയിൽ ഏകദേശം 3000 കിലോ ബ്രെഡ് ക്രംസും 500 കിലോയോളം വരുന്ന മറ്റ് പഴകിയ ഭക്ഷ്യവസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ബേക്കറി യൂണിറ്റ് നടത്താൻ നഗരസഭയുടെ ലൈസൻസ് ഉണ്ടെങ്കിലും മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടിയുള്ള ഭക്ഷണസാധനങ്ങൾ ഒരേ സ്ഥലത്ത് നിർമ്മിക്കുന്നത് നിയമവിരുദ്ധമാണ്. കൂടാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചാലുടൻ സ്ഥാപന ഉടമയ്ക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Comments are closed.