ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിയും അസഭ്യവും; ഭാഗ്യലക്ഷ്മി പരാതി നൽകി| Bhagyalakshmi Files Complaint Over Acid Attack Threats and Abuse Regarding Actor Dileep Case | Kerala


Last Updated:

ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നു

ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ഇനിയും ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണി കോൾ ലഭിച്ചുവെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിളിച്ച ആളുടെ മൊബൈൽ നമ്പർ സഹിതം നടി പോലീസിൽ പരാതി നൽകി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നു. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. ‘വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്‍പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ദിലീപിനെ തിരിച്ചെടുക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് ഫെഫ്കയിൽ നിന്നും ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാട് നേതൃത്വം വ്യക്തമാക്കിയത്.

Summary: Actress and dubbing artist Bhagyalakshmi has alleged that she received a threatening phone call warning that acid would be thrown on her face if she continued to speak out against actor Dileep. The actress has filed a formal police complaint, providing the mobile number of the caller. According to the complaint, the threat was triggered by her strong public stances and statements following the verdict in the actress assault case.

Comments are closed.