Last Updated:
മുന്നണി പ്രവേശനത്തിനായി യുഡിഎഫിന് അപേക്ഷ നൽകിയിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും വിഷ്ണപുരം ചന്ദ്രശേഖരൻ പറഞ്ഞു
തിരുവനന്തപുരം: യുഡിഎഫിലേക്കില്ലെന്ന് ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. 14 വയസുമുതൽ ഇതുവരെയും താനൊരു സ്വയംസേവകനാണെന്നും മുന്നണിമാറ്റം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ മുന്നണിയിൽ ഘടകകക്ഷികളോടുള്ള സമീപനത്തോട് യോജിപ്പില്ലെന്നും ചില അതൃപ്തികളുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വോട്ട് ഘടകകക്ഷികൾക്കിടാനുള്ള വൈമനസ്യം ബിജെപിക്കുണ്ട്. ഈ സമീപനം തിരുത്തണം. ഇക്കാര്യം എൻഡിഎ യോഗത്തിൽ അവതരിപ്പിക്കും. രാജീവ് ചന്ദ്രശേഖരൻ ഘടകക്ഷികളുടെ പരാതികൾ ഗൗരവമായി കേൾക്കുന്നയാൾ. അതുകൊണ്ട് ഇപ്പോൾ മാറിചിന്തിക്കേണ്ട കാര്യമില്ല. മുന്നണി പ്രവേശനത്തിനായി യുഡിഎഫിന് അപേക്ഷ നൽകിയിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും വിഷ്ണപുരം ചന്ദ്രശേഖരൻ പറഞ്ഞു.
പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് വി ഡി സതീശനാണ് പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് കാണുന്ന യുഡിഎഫ് ആയിരിക്കില്ലെന്നും അടിത്തറ വിപുലീകരിച്ച യുഡിഎഫ് ആയിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും സതീശൻ പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.