‘ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; പിന്നിൽ സംഘപരിവാർ ശക്തികൾ’: മുഖ്യമന്ത്രി പിണറായി വിജയൻ| CM Pinarayi Vijayan Slams Sangh Parivar for Allegedly Targeting Christmas Festivities | Kerala


Last Updated:

‘രാജ്യത്ത് പലയിടത്തും ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്നു. ഇത് നമ്മെ അസ്വസ്ഥരാക്കുന്നു. എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്’

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് പലയിടത്തും ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്നു. ഇത് നമ്മെ അസ്വസ്ഥരാക്കുന്നു. എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്. ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഇതിൽ നിന്ന് കേരളം വിട്ട് നിൽക്കും എന്നായിരുന്നു ബോധ്യം. ആ ബോധ്യം ഇല്ലാതാക്കുന്ന സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കി. പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ബിജെപി ന്യായീകരിച്ചു. കരോൾ സംഘം മദ്യപ സംഘം എന്ന് വരെ പറഞ്ഞു. കേരളത്തിൽ ഇത്തരം ശക്തികൾ തല പൊക്കുന്നത് ഗൗരവകരമാണ്. ചില സ്കൂളുകൾ ആഘോഷം റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ടുവന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തൽ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനെതിരെ വിമർശനം

വാര്‍ത്താസമ്മേളനത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചു. കിഫ്‌ബിയുടെ ഗ്യാരണ്ടിയേ കേരളത്തിന്റെ വായ്പയായി കാണുന്നു. ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തകർക്കുന്നു. അർഹമായ വിഹിതം നിഷേധിക്കുകയാണ് കേന്ദ്രം. കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കുന്നു. കേരളം കൈവരിച്ച നേട്ടങ്ങളെ ലഭിക്കേണ്ട സഹായം നിഷേധിക്കാൻ കേന്ദ്രം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.