Last Updated:
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും അനുബന്ധ റിപ്പോർട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളി. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സർക്കാരും ഗോസ്പൽ ഫോർ ഏഷ്യയും (അയന ചാരിറ്റബിൾ ട്രസ്റ്റ്) തമ്മിലുള്ള കേസിലായിരുന്നു വിധി.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും അനുബന്ധ റിപ്പോർട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ പ്രാഥമിക വിജ്ഞാപനമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ ഭൂമി മതിയാകുമെന്നിരിക്കെ ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു.
വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം രണ്ടാമതും ഹൈക്കോടതി റദ്ദാക്കിയിരുന്നു. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ 2570 ഏക്കർ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം.2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം, ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഇത്രയും വലിയ വിസ്തൃതിയിൽ ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കാൻ സാമൂഹിക ആഘാത പഠനത്തിനോ വിദഗ്ധ സമിതിക്കോ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിനു മുന്നോടിയായി തയ്യാറാക്കിയ സാമൂഹിക ആഘാത പഠന റിപ്പോർട്ടും വിദഗ്ധ സമിതി റിപ്പോർട്ടും സർക്കാർ ഉത്തരവും ഭാഗികമായി റദ്ദാക്കി.കുറഞ്ഞ ഭൂമി വ്യവസ്ഥ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പരാമർശമില്ലാത്തത് സാമൂഹിക ആഘാത പഠന റിപ്പോർട്ടിനേക്കാൾ മോശമാണെന്നും കോടതി വിമർശിച്ചു.പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെക്കാൾ അത് നടപ്പിലാക്കാൻ സ്വീകരിച്ച നടപടിക്രമങ്ങളിലാണ് സുപ്രധാനമായ തെറ്റുകൾ സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി വിമാനത്താവളം 1300 ഏക്കറിലും തിരുവനന്തപുരം വിമാനത്താവളം വെറും 700 ഏക്കറിലും പ്രവർത്തിക്കുമ്പോൾ ശബരിമല പദ്ധതിക്കായി 2570 ഏക്കർ ഭൂമി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കായാണ് ഇത്രയധികം ഭൂമി ഏറ്റെടുക്കുന്നതെന്ന് സർക്കാർ വാദിച്ചെങ്കിലും അത് സംബന്ധിച്ച കൃത്യമായ പദ്ധതികളോ ആവശ്യമായ സ്ഥലത്തിന്റെ വ്യക്തമായ കണക്കോ ബോധിപ്പിക്കാൻ സാധിച്ചില്ലെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്ന് നിശ്ചയിക്കുന്നതിനായി വീണ്ടും സാമൂഹിക ആഘാത പഠനം നടത്താനും കോടതി നിർദ്ദേശിച്ചു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
Kottayam,Kottayam,Kerala
Jan 19, 2026 12:56 PM IST
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി

Comments are closed.