ചുംബന പ്രാണികളെ ഭയന്ന് കാലിഫോര്‍ണിയ; രോഗം ഒരു ലക്ഷത്തോളം പേരെ ബാധിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ California fears kissing bugs Health experts say disease could affect up to one lakh people | Life


Last Updated:

രോഗം പരത്തുന്ന ‘കിസ്സിംഗ് ബഗ്’ എന്നറിയപ്പെടുന്ന പ്രാണികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍

News18News18
News18

ചുംബന പ്രാണികളെ ഭയന്ന് കാലിഫോര്‍ണിയ. ചഗാസ് രോഗം പരത്തുന്ന ‘കിസ്സിംഗ് ബഗ്’ എന്നറിയപ്പെടുന്ന ചുംബന പ്രാണികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ആരോഗ്യ വിദഗ്ദ്ധര്‍. ഒരു ലക്ഷത്തോളം ആളുകളെ ഈ രോഗം ബാധിച്ചേക്കുമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ട്രയാറ്റോമിന്‍ ബഗ് എന്നാണ് ഇവ ഔദ്യോഗികമായി അറിയപ്പെടുന്നത്.  മനുഷ്യര്‍ ഉറങ്ങുമ്പോള്‍ മുഖത്ത് കടിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് ചുംബന പ്രാണികള്‍ എന്ന് പേര് ലഭിച്ചത്. ചുംബന പ്രാണികളില്‍ കാണപ്പെടുന്ന ട്രൈപനോസോമ ക്രൂസി എന്ന പരാദം കാരണമുണ്ടാകുന്ന ഒരു രോഗമാണ് ചഗാസ്. ട്രയാറ്റോമിന്‍ പ്രാണികളുടെ കാഷ്ഠത്തിലാണ് ട്രൈപനോസോമ ക്രൂസി എന്ന രോഗാണു വസിക്കുന്നത്.

ഈ പ്രാണി മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതുവഴിയാണ് രോഗാണു മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്. മനുഷ്യന്റെ മുഖത്ത് കടിക്കുകയും മുറിവില്‍ മലം വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. അതിന്റെ കടിയേറ്റവര്‍ മുഖത്ത് തിരുമ്മുമ്പോള്‍ രോഗാണു ശരീരത്തിലേക്ക് കടക്കുന്നു.

ഈ രോഗത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ പുറത്തുകാണുള്ളു. അതുകൊണ്ടുതന്നെ രോഗനിര്‍ണയം വളരെ ബുദ്ധിമുട്ടാണ്. വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ ഇവ യാതൊരു ലക്ഷണങ്ങളും കാണിക്കാതെ നിഷ്‌ക്രിയമായി തുടര്‍ന്നേക്കും.

നേരത്തെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത സങ്കീര്‍ണ്ണതകളിലേക്ക് രോഗി പോയേക്കാം. പെട്ടെന്നുള്ള ഹൃദയസ്തംഭനം പോലെ ജീവന്‍ അപകടത്തിലാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. ഹൃദയത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കും. ചില വ്യക്തികള്‍ക്ക് ദഹനപ്രശ്‌നങ്ങളും അനുഭവപ്പെടുന്നു.

ഈ രോഗത്തെ കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കാനും സ്‌ക്രീനിംഗ് നടത്താനും കാലിഫോര്‍ണിയയിലെ ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറയിപ്പ് നല്‍കുന്നുണ്ട്. എന്നാൽ മാരകമായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടായിരുന്നിട്ടും യുഎസില്‍ ഈ രോഗത്തിന് മതിയായ പരിഗണനയോ അവബോധമോ ഇല്ല.

Comments are closed.