അസം സിവിൽ സർവീസ് ഓഫീസറുടെ വീട്ടില്‍ നിന്ന് വിജിലൻസ് പിടിച്ചത് സ്വര്‍ണം ഉള്‍പ്പെടെ രണ്ട് കോടി|Vigilance seizes Rs 2 crore including gold, from Assam civil service officer’s house | India


Last Updated:

കഴിഞ്ഞ ആറ് മാസമായി നൂപുർ ബോറ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി

News18News18
News18

ഗുവാഹത്തി: കൈക്കൂലി, അഴിമതി ആരോപണങ്ങളെ തുടർന്ന് അസം സിവിൽ സർവീസ് (എസിഎസ്) ഓഫീസറായ നൂപുർ ബോറയുടെ വീട്ടിൽ മുഖ്യമന്ത്രിയുടെ വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ 2 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുത്തു. ഇതിൽ ഏകദേശം 90 ലക്ഷം രൂപ പണവും, ഒരു കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളുമാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ആറ് മാസമായി നൂപുർ ബോറ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ബാർപേട്ട ജില്ലയിലെ സർക്കിൾ ഓഫീസറായിരിക്കെ, അനധികൃത താമസക്കാരായ ‘മിയാൻ’ എന്ന് വിളിക്കപ്പെടുന്നവരുടെ പേരിൽ സർക്കാർ ഭൂമിയും സത്ര ഭൂമിയും നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്യുന്നതിന് അവർ സൗകര്യമൊരുക്കിയതായും ആരോപണമുണ്ട്. ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റെയ്ഡ് ഉദ്യോഗസ്ഥ വീട്ടിലില്ലാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഗുവാഹത്തിയിലെ വസതിയിൽ റെയ്ഡ് ആരംഭിച്ചത്. പിന്നീട് അവരുമായി ബന്ധമുള്ള മറ്റ് മൂന്ന് സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

നൂപുർ ബോറയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അധികാരികൾക്ക് പൂർണ്ണമായ അറിവുണ്ടായിരുന്നുവെന്നും മാസങ്ങളായി അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവസാഗർ എംഎൽഎ അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ആക്ടിവിസ്റ്റ് ഗ്രൂപ്പായ കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) ഔദ്യോഗികമായി നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥക്കെതിരായ ആരോപണങ്ങൾ വ്യക്തമാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി അവർ ഒരു ‘റേറ്റ് കാർഡ്’ സൂക്ഷിച്ചിരുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ഭൂമി ഭൂപടങ്ങൾക്കായി 1,500 രൂപ മുതൽ ഭൂമി രേഖകളിൽ പേര് ചേർക്കുന്നതിനോ റദ്ദാക്കുന്നതിനോ 2 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയിരുന്നതായി പരാതിയിൽ പറയുന്നു.

പിടിച്ചെടുത്ത പണവും ആഭരണങ്ങളും പ്രാഥമികമായ തെളിവുകൾ മാത്രമാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും റെയ്ഡിന് നേതൃത്വം നൽകിയ സിഎം വിജിലൻസ് എസ്പി റോസി കലിത അറിയിച്ചു. ഉദ്യോഗസ്ഥക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ നിലവിലുണ്ടെന്നും അവർ സ്ഥിരീകരിച്ചു.

Comments are closed.