അന്ന് കുറച്ച് വനിതാ ശുചീകരണ തൊഴിലാളികൾ ഡ്യൂട്ടിക്ക് വൈകിയെത്തി. വിനോദ് കുമാർ, വിതേന്ദർ കുമാർഎന്നിങ്ങനെ തിരിച്ചറിഞ്ഞ സൂപ്പർവൈസർമാർ ഇവരോട് കാരണം ആരാഞ്ഞപ്പോൾ, “സ്ത്രീകളുടെ അസുഖം” (ആർത്തവത്തെ സൂചിപ്പിച്ച്) കാരണമാണ് വൈകിയതെന്ന് സ്ത്രീകൾ വിശദീകരിച്ചു.
എങ്കിലും, ഈ വിശദീകരണം അംഗീകരിക്കുന്നതിന് പകരം, സൂപ്പർവൈസർമാർ തൊഴിലാളികൾ കള്ളം പറയുകയാണെന്ന് ആരോപിക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.
ഇരകളുടെ മൊഴി പ്രകാരം, പുരുഷന്മാർ സ്ത്രീകളിൽ ഒരാളോട് വസ്ത്രം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും മറ്റൊരു വനിതാ ജീവനക്കാരിയോട് അവരുടെ സാനിറ്ററി പാഡുകൾ പരിശോധിക്കാൻ ഉത്തരവിടുകയും ചെയ്തു. സൂപ്പർവൈസർമാർ സാനിറ്ററി പാഡുകളുടെ ഫോട്ടോകൾ ‘തെളിവായി’ എടുത്തതായും ആരോപണമുണ്ട്.
ഈ സംഭവത്തിൽ അപമാനിതരും രോഷാകുലരുമായ സ്ത്രീകൾ പ്രതിഷേധമുയർത്തി ശബ്ദമുണ്ടാക്കാൻ തുടങ്ങി. ഉടൻ തന്നെ വിദ്യാർത്ഥികളും മറ്റ് ശുചീകരണ തൊഴിലാളികളും സംഭവസ്ഥലത്ത് എത്തി അവരോടൊപ്പം ചേർന്ന് പ്രതികളായ സൂപ്പർവൈസർമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് രജിസ്ട്രാർ ഡോ. കൃഷ്ണകാന്ത് ഗുപ്തയും വൈസ് ചാൻസലർ പ്രൊഫ. രാജ്‌വീർ സിംഗും സ്ഥലത്തെത്തി സ്ത്രീകളുമായി സംസാരിച്ചു.
യൂണിവേഴ്‌സിറ്റി അധികൃതർ ഉടൻ തന്നെ രണ്ട് സൂപ്പർവൈസർമാരെയും സസ്പെൻഡ് ചെയ്യുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ റോഹ്തക്കിൽ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് പോലീസിനെ വിളിക്കുകയും പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഹരിയാന വനിതാ കമ്മീഷൻ കേസിൽ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അധ്യക്ഷ രേണു ഭാട്ടിയ ഈ പ്രവൃത്തിയെ ശക്തമായി അപലപിച്ചു:
“ഒരു സ്ത്രീയോട് അവളുടെ ആർത്തവം തെളിയിക്കാൻ ആവശ്യപ്പെടുന്നതിനേക്കാൾ അക്രമാസക്തമായ മറ്റൊന്നുമില്ല.” – അവർ പറഞ്ഞു.
റോഹ്തക്ക് എസ് പിയോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് തേടി കമ്മീഷൻ കത്തെഴുതിയതായും അവർ സ്ഥിരീകരിച്ചു.
സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ ആവർത്തിക്കുന്നു.
Rohtak,Rohtak,Haryana
October 30, 2025 4:01 PM IST
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
Comments are closed.