Last Updated:
ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് സർവകലാശാല രാജ്യമെമ്പാടും ശ്രദ്ധാ കേന്ദ്രമായത്
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ കാർ സ്‌ഫോടനത്തിൽ 13 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ബിൽഡിംഗ് 17ലെ 13-ാം നമ്പർ മുറിയാണ് സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയുടെ കേന്ദ്രമെന്ന് കരുതപ്പെടുന്നു. സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എത്തി നിൽക്കുന്നത് ഇവിടെയാണ്. നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മിലും മറ്റുള്ളവരും നയിച്ച ഭീകര മൊഡ്യൂളിന്റെ ആസൂത്രണ കേന്ദ്രമായി കെട്ടിടത്തിനുള്ളിലെ 13ാം നമ്പർ മുറി പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഗൂഢാലോചന, കൂടിക്കാഴ്ചകൾ, ഏകോപനം എന്നിവ നടത്തുകയും ഡിജിറ്റൽ വിവരങ്ങളും പ്രവർത്തനങ്ങളുടെ ബ്ലൂപ്രിന്റുകളും സൂക്ഷിക്കാൻ ഉപയോഗിക്കുകയും ചെയ്ത ‘കമാൻഡ് പോസ്റ്റ്’ എന്നാണ് ഈ മുറിയെ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
അൽ ഫലാഹ് മെഡിക്കൽ കോളേജിലെ കാംപസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ലാബോറട്ടറിയിൽ നിന്ന് ഫൊറൻസിക് ഉദ്യോഗസ്ഥർ രാസ അവശിഷ്ടങ്ങൾ, ഗ്ലാസിൽ നിർമിച്ച പാത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും ശേഖരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ ഈ ലാബ് ഉദ്യോഗസ്ഥർ സീൽ ചെയ്തിട്ടുണ്ട്. ഓക്‌സിഡൈസറുകളുമായി കലർത്തിയ ചെറിയ അളവിലുള്ള അമോണിയം നൈട്രേറ്റ് ലാബിനുള്ളിൽ പരീക്ഷണത്തിന് വിധേയമാക്കിയതായി പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാംപിളുകൾ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു നൽകിയിട്ടുണ്ട്.
ഫരീദാബാദിൽ നടത്തിയ റെയ്ഡിൽ രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത് പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അൽ ഫലാഹ് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഏഴ് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരിൽ ഉൾപ്പെട്ട ഡോ. മുസമ്മിൽ ഷക്കീലിന്റെ മുറിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, ഒരു എകെ -47 തോക്ക്, വെടിമരുന്ന് എന്നിവ പിടിച്ചെടുക്കുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
2014ലാണ് അൽ ഫലാഹ് സർവകലാശാല സ്ഥാപിതമായത്. ഒരു വർഷത്തിന് ശേഷം ഇതിന് യുജിസി അംഗീകാരം ലഭിച്ചു. ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കൊടുവിൽ സർവകലാശാല രാജ്യമെമ്പാടും ശ്രദ്ധാ കേന്ദ്രമായി. 70 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിൽ അൽ ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ പ്രവർത്തിക്കുന്നുണ്ട്. അതിൽ 650 കിടക്കകളുള്ള ഒരു ചാരിറ്റബിൾ ആശുപത്രിയും ഉൾപ്പെടുന്നു. അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഈ സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷൻ എ ഗ്രേഡ് അംഗീകാരവുമുണ്ട്. കൂടാതെ, ഇവിടെ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവുമുണ്ട്.
17ാം നമ്പർ കെട്ടിടത്തിലെ റൂം നമ്പർ 13 ഇപ്പോൾ സീൽ ചെയ്തിരിക്കുകയാണ്. സ്‌ഫോടനം നടത്താനുള്ള ആസൂത്രണം ആരംഭിച്ചത് ഇവിടെ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ശൃംഖല കണ്ടെത്തുന്നതിൽ ഏറ്റവും നിർണായകമായ കണ്ണികളിൽ ഒന്നായി ഈ മുറി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.
New Delhi,Delhi
November 13, 2025 4:35 PM IST
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?

Comments are closed.