ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍ Delhi suicide bomber Dr Umar Nabi and two associates visited Turkey in 2022 report | India


Last Updated:

തുർക്കിയിൽ രണ്ടാഴ്ചയോളം താമസിച്ച് ഏകദേശം 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

News18
News18

ഡൽഹിയിൽ കാർ സ്‌ഫോടനം നടത്തിയ കശ്മീർ സ്വദേശിയായ ഡോ. ഉമർ നബി 2022ൽ തന്റെ രണ്ട് കൂട്ടാളികളോടൊപ്പം തുർക്കി സന്ദർശിച്ചതായി കണ്ടെത്തി. ഡൽഹിയിലെ ആക്രമണം മൂന്ന് കശ്മീരി ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു ഭീകര ശൃംഖലയുടെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടറാണെന്ന് കരുതുന്ന മുസാഫർ അഹമ്മദ് റാത്തർ, ഡോ. മുസമ്മിൽ ഷക്കീൽ എന്നിവർക്കൊപ്പമാണ് ഡോ. ഉമർ തുർക്കി സന്ദർശിച്ചത്. 2022 മാർച്ചിൽ ഇരുവരും തുർക്കിയിലേക്ക് പോയി. അവിടെ രണ്ടാഴ്ചയോളം താമസിച്ചു. ഈ കാലയളവിൽ അവർ ഏകദേശം 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. അവരിൽ ഒരാൾ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഒരാളുടെ സഹോദരനാണെന്ന് കരുതുന്നു.

തുർക്കിയിലെത്തിയ ഇവർ താമസത്തിനായി ഒരു ഹോട്ടൽ റൂം പോലും എടുത്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഡല്‍ഹിയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. ഡോ. ഉമറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മറ്റ് രണ്ട് ഡോക്ടര്‍മാരും ഗൂഢാലോചനയില്‍ സഹായിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരാള്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. മറ്റൊരാള്‍ ഇവ സംഭരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതായി കരുതുന്നു.

ഭീകരാക്രമണം 2021 മുതലുള്ള പദ്ധതിയോ?

ഡോ. ഉമർ 2021 അവസാനം മുതൽ വിദേശയാത്ര നടത്തിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി ഉന്നതതല സ്രോതസ്സുകൾ പറഞ്ഞു. പിന്നീട് മൊഡ്യൂളിലെ എല്ലാ അംഗങ്ങളുമായും ബന്ധപ്പെടുകയും തുർക്കിയിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു. മറ്റ് ഭീകരവാദ കേസുകളിൽ നിന്ന് വ്യത്യസ്തമായി, ഈ കേസിൽ പ്രധാന പ്രതികൾ പാകിസ്ഥാൻ സന്ദർശിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ വുൻപോറയിൽ താമസിക്കുന്ന ഡോ. മുസാഫർ അഹമ്മദ് റാത്തർ ഡൽഹി സ്‌ഫോടനത്തിന് ശേഷം യുപിയിലെ സഹാറൻപൂരിൽ നിന്ന് അറസ്റ്റിലായ അദീലിന്റെ സഹോദരനാണെന്ന് സംശയിക്കുന്നു.

അതേസമയം പുൽവാമയിലെ കോയിൽ സ്വദേശിയായ ഡോ. മുഹമ്മദ് ഷക്കീൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ജോലി ചെയ്ത് വരികയായിരുന്നു.വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ, ബോംബ് നിർമിക്കുന്നതിനുള്ള സാമഗ്രികൾ, റൈഫിളുകൾ, വെടിമരുന്ന്, ടൈമറുകൾ എന്നിവ സൂക്ഷിക്കാൻ ഇയാൾ ജില്ലയിൽ മുറികൾ വാടകയ്ക്ക് എടുത്തിരുന്നതായി റിപ്പോർട്ടുണ്ട്. വാടകയ്ക്കത് എടുത്ത മുറികളിൽ നിന്ന് 350 കിലോഗ്രാമിലധികം സ്‌ഫോടക വസ്തുക്കളും ഐഇഡി നിർമാണവുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെടുത്തായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി എൻസിആർ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവടങ്ങളിൽ കൂടുതൽ അറസ്റ്റുകളും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/

ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍

Comments are closed.