“ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് അഞ്ച് വർഷത്തേക്ക് “: അധികാര പങ്കിടൽ തള്ളി സിദ്ധരാമയ്യ elected for five years Siddaramaiah rejects power sharing Deal Amid Tussle Over CM Post | India


Last Updated:

പാർട്ടി ഹൈക്കമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ നയിക്കുന്നത് തുടരുമെന്നും സിദ്ധരാമയ്യ

News18
News18

കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആന്തരിക ചർച്ചകൾ ശക്തമാകുന്നതിനിടയിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമായ നിലപാടുമായി രംഗത്തെത്തി. അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കരാറുകൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് ലഭിച്ച ജനവിധി അഞ്ചുവർഷത്തേക്കുള്ളതാണെന്നും ആ കാലയളവ് മുഴുവൻ മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും തുറന്നടിച്ചു.

നിയമസഭയിൽ സംസാരിക്കവെയാണ്, താൻ ‘അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണെന്നും’ പാർട്ടി ഹൈക്കമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ നയിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞത്. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഉണ്ടായിരുന്ന രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാർ  സിദ്ധരാമയ്യ പരസ്യമായി നിഷേധിച്ചു.

“എന്നെ ജനങ്ങൾ തെരഞ്ഞെടുത്തത് അഞ്ചുവർഷത്തേക്കാണ്. ആ ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് എന്റെ കടമ,” എന്നാണ് സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പാർട്ടിക്കുള്ളിൽ നടക്കുന്ന അഭ്യൂഹങ്ങളെയും അധികാര കൈമാറ്റ കരാറുകളെക്കുറിച്ചുള്ള പ്രചാരണങ്ങളെയും അദ്ദേഹം വ്യക്തമായി തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇപ്പോഴത്തെ സർക്കാർ സ്ഥിരതയോടെയും ഐക്യത്തോടെയും മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രദ്ധേയമായ കാര്യം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സഭയിലില്ലാത്ത സമയത്താണ് സിദ്ധരാമയ്യ ഈ പ്രസ്താവനകൾ നടത്തിയത് എന്നതാണ്. ശിവകുമാർ നിലവിൽ ഉത്തര കന്നഡയിലെ അങ്കോളയിലുള്ള അണ്ട്ലെ ജഗദീശ്വരി ക്ഷേത്രം സന്ദർശിക്കുകയാണ്. തന്റെ കരിയറിലെ നിർണ്ണായക നിമിഷങ്ങളിൽ അദ്ദേഹം പതിവായി സന്ദർശിക്കുന്ന ക്ഷേത്രമാണിത്.

പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ ഇന്നലെ രാത്രി വൈകി നടന്ന നിർണ്ണായകമായ  അത്താഴവിരുന്നിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ ശക്തമായ പ്രഖ്യാപനം. ആഭ്യന്തര മന്ത്രി ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പ, എം.സി. സുധാകർ തുടങ്ങി സിദ്ധരാമയ്യയുടെ ഏറ്റവും വിശ്വസ്തരാണ് അത്താഴ വിരുന്നിൽ പങ്കെടുത്തത്. ഇതൊരു സൗഹൃദപരമായ ഒത്തുചേരൽ മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എ.എസ്. പൊന്നണ്ണ വ്യക്തമാക്കിയെങ്കിലും ഇതിലെ രാഷ്ട്രീയ അർത്ഥങ്ങൾ അവഗണിക്കാൻ കഴിയില്ല. സിദ്ധരാമയ്യ ഒരു പുറത്തുപോകാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി ആണെന്ന് ബിജെപി പരിഹസിച്ചതിന് തൊട്ടുപിന്നാലെ നടന്ന ഈ വിരുന്ന് സിദ്ധരാമയ്യ പക്ഷത്തിന്റെ ശക്തിപ്രകടനം ആയാണ്  വിലയിരുത്തപ്പെട്ടത്.

ശിവകുമാറിന്റെ ഈ ‘ക്ഷേത്രദർശന’ വേളയിൽ തന്നെ സിദ്ധരാമയ്യ ഇത്തരമൊരു പ്രസ്താവന നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. ഒരു അധികാര പങ്കിടൽ കരാറുമില്ലെന്ന അദ്ദേഹത്തിന്റെ പരസ്യമായ പ്രഖ്യാപനം ഭരണകക്ഷിയിലെ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാക്കുമെന്നതിന്റെ സൂചനയാണ്.  നിയമസഭയുടെ ശീതകാല സമ്മേളനം അവസാനിക്കാറായതോടെ, ഇനി എല്ലാവരുടെയും ശ്രദ്ധ ഡൽഹിയിലെ കോൺഗ്രസ് ഹൈക്കമാൻഡിലേക്കാണ്. സിദ്ധരാമയ്യ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ, അധികാര പങ്കിടൽ കരാർ നടപ്പിലാക്കാൻ ശിവകുമാർ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്താനാണ് സാധ്യത.

Comments are closed.