ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ; 7 ദിവസത്തിനിടെ രണ്ടാം തവണ| India Summons Bangladesh High Commissioner for Second Time in a Week Amid Rising Tensions | India


Last Updated:

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ളയെ ഇന്ത്യ വിളിച്ചുവരുത്തുന്നത്

(File pic/PTI)
(File pic/PTI)

ന്യൂഡൽഹി: ബംഗ്ലാദേശ്-ഇന്ത്യാ നയതന്ത്രബന്ധം വഷളാകുന്ന പശ്ചാത്തലത്തിൽ, ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ളയെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. നേരത്തെ 17ന് റിയാസിനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെക്കാനായിരുന്നു ഇത്.

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ, ചൊവ്വാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശി നയതന്ത്ര മിഷനുകളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നതിനായിരുന്നു ഇത്. ശേഷം മണിക്കൂറുകൾക്കുള്ളിലാണ് റിയാസിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്.

20ന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലും ഹൈക്കമ്മീഷണറുടെ ഔദ്യോഗിക വസതിക്ക് മുൻപിലുമുണ്ടായ പ്രതിഷേധസംഭവങ്ങളിലും 22ന് സിലിഗുരിയിലെ വിസാകേന്ദ്രത്തിലുണ്ടായ അനിഷ്ടസംഭവത്തിലും പ്രണയ് വർമയെ ബംഗ്ലാദേശ് സർക്കാർ കടുത്ത ആശങ്ക അറിയിച്ചുവെന്നാണ് വിവരം.

ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് തീവ്രവാദ ഘടകങ്ങൾ പ്രചരിപ്പിക്കുന്ന “വ്യാജ വിവരണങ്ങളെ” ഇന്ത്യ തള്ളിക്കളഞ്ഞു. “ഇതുവരെ നടന്ന സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്താനോ അർത്ഥവത്തായ തെളിവുകൾ ഇന്ത്യയുമായി പങ്കുവെക്കാനോ ഇടക്കാല സർക്കാർ തയ്യാറാകാത്തത് നിർഭാഗ്യകരമാണ്,” എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിൽ സമാധാനവും സ്ഥിരതയും നിലനിൽക്കണമെന്നും സമാധാനപരമായ അന്തരീക്ഷത്തിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടക്കണമെന്നുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മന്ത്രാലയം ആവർത്തിച്ചു.

Comments are closed.