Last Updated:
പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നുവെന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും ശിവകുമാർ
ബെംഗളൂരു: ‘ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട’ എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നുവെന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും ശിവകുമാർ വ്യക്തമാക്കി.
ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെയും ശിവകുമാർ രൂക്ഷ വിമർശനം നടത്തി. തന്റെ പ്രസ്താവന വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയരുമായുള്ള തന്റെ ബന്ധം സംബന്ധിച്ചും ശിവകുമാർ സംസാരിച്ചു. ‘ഞാനും കേരളക്കാരും തമ്മിൽ സൗഹൃദപരമായ ബന്ധമുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്, എനിക്ക് അവരോട് ബഹുമാനവുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ അവിടെയെത്തും, നമ്മുടെ സർക്കാർ അവിടെ രൂപീകരിക്കപ്പെടും. ബിജെപി ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്’- ശിവകുമാർ പറഞ്ഞു.
യെലഹങ്കയിലെ ഒഴിപ്പിക്കൽ തർക്കത്തിനിടെയായിരുന്നു ഡി കെ ശിവകുമാർ വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ ചോദ്യങ്ങളുന്നയിച്ചപ്പോഴായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
വിഷയത്തിൽ കേരളത്തിന്റെ പങ്ക് സംബന്ധിച്ച് ഒരു മാധ്യമരപ്രവർത്തകൻ ചോദ്യമുന്നയിച്ചപ്പോൾ ശിവകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ഞങ്ങൾക്ക് ഒരു കേരളീയരേയും ആവശ്യമില്ല. നമ്മുടെ മുഖ്യമന്ത്രി ഇവിടെയുണ്ട്, അദ്ദേഹത്തെ അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ അനുവദിക്കൂ’. ഇത് കേരള വിരുദ്ധ പരാമർശമായി വിവാദം ഉയർന്നതോടെയാണ് വിശദീകരണവുമായി ശിവകുമാർ രംഗത്തെത്തിയത്.
Bangalore [Bangalore],Bangalore,Karnataka

Comments are closed.