Exclusive | റിപ്പബ്ലിക്ദിന പരേഡില്‍ യൂറോപ്യന്‍ യൂണിയന്‍; ഹാലിളകി ഖലിസ്ഥാനികളും ഐ.എസ്.ഐയും | European Union at republic day irks Khalistani groups ISI exclusive | ഇന്ത്യ വാർത്ത


മാർച്ച് പാസ്റ്റിന്റെ ഭാഗമായി രണ്ട് ജിപ്‌സി വാഹനങ്ങളിൽ നാല് യൂറോപ്യൻ യൂണിയൻ പതാക വാഹകർ പങ്കെടുക്കും. യൂറോപ്യൻ യൂണിയൻ നേതാക്കളായ അന്റോണിയോ കോസ്റ്റ, ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികൾ.

“ഇന്ത്യയുടെ പരമാധികാരത്തിലും ആഗോളതലത്തിലുള്ള മുന്നേറ്റത്തിലുമുള്ള ശക്തമായ വിശ്വാസം കോസ്റ്റയുടെയും ലെയ്‌ന്റെയും സാന്നിധ്യം സൂചിപ്പിക്കുന്നു. ചില ഖലിസ്ഥാൻ സംഘടനകകൾ തീവ്രവാദ സംഘടനകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് സംബന്ധിച്ച വിശദീകരണം ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർക്ക് ലഭിച്ചു. ഇത് ഒരു പതിവ് പ്രോട്ടോക്കോൾ കൈമാറ്റമല്ല ഈ സമയം നിർണായകമാണ്,” വൃത്തങ്ങൾ പറഞ്ഞു.

റിപ്പബ്ലിക്ദിന പരേഡ് കഴിഞ്ഞ് പിറ്റേദിവസം യൂറോപ്യൻ യൂണിയൻ നേതാക്കളും ഇന്ത്യൻ നേതാക്കളും 16ാമത് ഇന്ത്യാ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലും പങ്കെടുക്കും. സ്വതന്ത്ര വ്യാപാര കരാർ(എഫ്ടിഎ), പ്രതിരോധ സഹകരണം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഇരുകൂട്ടരും ചർച്ച നടത്തും.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ അന്തിമ രൂപം നൽകാൻ ഒരുങ്ങുകയാണ്. ഇത് 200 കോടി ആളുകൾക്ക് വിപണി സൃഷ്ടിക്കുകയും ആഗോള ജിഡിപിയുടെ ഏകദേശം നാലിലൊന്ന് സംഭാവന ചെയ്യുകയും ചെയ്യുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അടുത്തിടെ പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയൻ-ഇന്ത്യ സാമ്പത്തിക ബന്ധത്തിലെ ഒരു ചരിത്ര നിമിഷമായി ഇത് മാറുമെന്ന് അവർ വിശേഷിപ്പിച്ചു.

ഇത്തവണത്തെ റിപ്പബ്ലിക് ദിന പ്രമേയം ‘വന്ദേമാതരം’ ആണ്. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150 ാം വാർഷികം സ്മരിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾ നടത്തുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി പൗരന്മാരെ വീണ്ടും ബന്ധിപ്പിക്കാനും വർഷങ്ങളായുള്ള രാജ്യത്തിന്റെ യാത്രയും പുരോഗതിയും എടുത്തുകാണിക്കാനും ഈ പ്രമേയം ശ്രമിക്കുന്നു.

ഖലിസ്ഥാനി സംഘടനകളുടെ പ്രകോപനത്തിന് കാരണമെന്ത്?

ഇന്ത്യയുമായുള്ള തന്ത്രപരമായ ഒത്തുചേരലിന് യൂറോപ്പ് മുൻഗണന നൽകുന്നതാണ് ഖലിസ്ഥാനി സംഘടനകളെ പ്രകോപിപ്പിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സാഗ്രെബിലെ ഇന്ത്യൻ എംബസി നശിപ്പിക്കപ്പെട്ടിരുന്നു. പഞ്ചാബിലെ തീവ്രവാദ മൊഡ്യൂളുകൾക്ക് ചാരിറ്റി സംഘടനകൾ, ഹവാല ചാനലുകൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയിലൂടെ വിദേശ ധനസഹായം ലഭിച്ചതായി ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവങ്ങൾ, കൊലപാതകങ്ങൾ, ഗ്രനേഡ് ആക്രമണങ്ങൾ എന്നിവയ്ക്ക് വിദേശ ഖലിസ്ഥാൻ പ്രവർത്തകരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി കേസുകൾ എൻ.ഐ.എ. ഫയൽ ചെയ്തിട്ടുണ്ട്. എൻ.ഐ.എ. നടത്തിയ അന്വേഷണത്തിൽ ഈ സംഘടനകൾ ഇന്ത്യയ്ക്കുള്ളിൽ റിക്രൂട്ട്‌മെന്റ് ശൃംഖലകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം സംഘടനകളുടെ സാന്നിധ്യം യൂറോപ്പിനും ഭീഷണിയാണെന്ന് യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്ക് ബോധ്യമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

എൻഐഎ അന്വേഷിച്ച അടുത്തകാലത്ത് നടന്ന ആക്രമണങ്ങൾ. കുറ്റപത്രം 2025ൽ സമർപ്പിച്ചു

ഏപ്രിൽ 2025: പഞ്ചാബ് മുൻ മന്ത്രി മനോരഞ്ജൻ കാലിയയുടെ ജലന്ധറിലെ വീടിന് നേരെ നടന്ന ഗ്രനേഡ് ആക്രമണം. ബബ്ബർ ഖൽസയുമായി ബന്ധമുള്ള നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

മാർച്ച് 2025: അമൃത്സർ ക്ഷേത്ര ഗ്രനേഡ് ആക്രമണം. മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.

2025 ജൂലൈ: നീമ്രാന ഹെറിറ്റേജ് ഹോട്ടലിന് പുറത്തെ വെടിവയ്പ്പ്. 1,200 പേജുള്ള കുറ്റപത്രത്തിൽ ഗോൾഡി ബ്രാർ, അർഷ് ദല്ല എന്നിവരുമായി ബന്ധപ്പെട്ട കാനഡ, യുകെ ആസ്ഥാനമായുള്ള ഖാലിസ്ഥാനി മൊഡ്യൂളുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

ഖലിസ്ഥാനി പ്രവർത്തനങ്ങളെ എതിർക്കുന്ന ബിസിനസുകാരെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ഇത്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ(WEF) അഭിസംബോധന ചെയ്ത് സംസാരിക്കവെ, ചില നടപടികൾ പൂർത്തിയാക്കാനുണ്ടെങ്കിലും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

“ഇനിയും പൂർത്തിയാക്കാനുണ്ട്. എന്നാൽ, ഞങ്ങൾ ഒരു ചരിത്രപരമായ വ്യാപാര കരാറിന്റെ വക്കിലാണുള്ളത്. ചിലർ അതിനെ എല്ലാ കരാറുകളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കുന്നു,” യൂറോപ്പിന്റെ വ്യാപാര പങ്കാളിത്തം വികസിപ്പിക്കുന്നതിലും വൈവിധ്യവത്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തന്റെ പ്രസംഗത്തിൽ അവർ പറഞ്ഞു.

2004 മുതൽ ഇന്ത്യയും യൂറോപ്യൻയൂണിയനും തന്ത്രപരമായ പങ്കാളികളാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മിഷണർമാരുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ ഉഭയകക്ഷി ഇടപെടൽ ഗണ്യമായി വർധിച്ചുവെന്ന് അവർ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷങ്ങളിലും ഉച്ചകോടിയിലും യൂറോപ്യൻ യൂണിയൻ നേതാക്കളുടെ പങ്കാളിത്തം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയും പരസ്പര താൽപ്പര്യമുള്ള മുൻഗണനാ മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Comments are closed.