Last Updated:
സംഘർഷത്തിന് തുടക്കമിട്ടത് താലിബാനാണെന്ന് പാകിസ്ഥാൻ ആരോപിച്ചു
ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ താൽക്കാലിക വെടിനിർത്തലിന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമ്മതിച്ചതായി പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ സൈന്യവും അഫ്ഗാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ സമീപ വർഷങ്ങളിലെ ഏറ്റവും മാരകമായ അതിർത്തി കടന്നുള്ള പോരാട്ടം ഒരാഴ്ചയിലേറെയായി തുടരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.
സാധാരണക്കാരുടെ മരണം, അതിർത്തി ഔട്ട്പോസ്റ്റുകളുടെ നാശം, കഴിഞ്ഞയാഴ്ച മുതൽ ഇരുപക്ഷവും കനത്ത വെടിവയ്പ്പ് നടത്തുന്ന ഡ്യൂറണ്ട് രേഖയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം എന്നിവ കണക്കിലെടുത്താണ് വെടിനിർത്തൽ തീരുമാനം.
കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു. പരിക്കേറ്റവരിൽ 80 ലധികം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്ന് എഎഫ്പി ഉദ്ധരിച്ച് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു. തിരിച്ചടിച്ചുള്ള വെടിവയ്പ്പിൽ നിരവധി പാകിസ്ഥാൻ സൈനികരെ കൊന്നതായും പാക് ടാങ്കുകളും ആയുധങ്ങളും പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
സംഘർഷത്തിന് തുടക്കമിട്ടത് താലിബാനാണെന്ന് പാകിസ്ഥാൻ ആരോപിച്ചു. തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ രണ്ട് അതിർത്തി പോസ്റ്റുകൾ താലിബാൻ ആക്രമിച്ചുവെന്നും പ്രത്യാക്രമണത്തിൽ ഏകദേശം 30 ആക്രമണകാരികൾ കൊല്ലപ്പെട്ടുവെന്നും പാക് സൈന്യം പറഞ്ഞു. പാക് തിരിച്ചടിയിൽ സ്പിൻ ബോൾഡാക്കിനടുത്ത് 20 താലിബാൻ പോരാളികൾ കൂടി കൊല്ലപ്പെട്ടതായി ഇസ്ലാമാബാദ് അവകാശപ്പെട്ടു. ചാമൻ ജില്ലയിൽ താലിബാൻ ഷെല്ലാക്രമണത്തിൽ നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും ഒറാക്സായിയിൽ ആറ് പാകിസ്ഥാൻ അർദ്ധസൈനികർ കൊല്ലപ്പെട്ടതായും പാകിസ്ഥാൻ സൈന്യം അറിയിച്ചു. അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ആയിരക്കണക്കിന് നിവാസികളെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച കാബൂളിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ക്യാമ്പുകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ അതിർത്തി കടന്നുള്ള വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
New Delhi,Delhi
October 15, 2025 7:37 PM IST
Comments are closed.