Last Updated:
പാകിസ്ഥാൻ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് അഭയം നൽകുന്നതായും താലിബാൻ ആരോപിച്ചു
അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയായ ഡുറാൻഡ് രേഖയിൽ രാത്രിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ ഭരണകക്ഷിയായ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിഹുള്ള മുജാഹിദ് ഞായറാഴ്ച പറഞ്ഞു.ഭരണ സംവിധാനങ്ങളുപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് അഭയം നൽകുന്നതായും നിരവധി രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഈ ഭീകരരെ കാബൂളിന് കൈമാറണമെന്നും സബിഹുള്ള മുജാഹിദ് ആവശ്യപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പാർപ്പിക്കുന്ന പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതായും വക്താവ് പറഞ്ഞു.
കറാച്ചി, ഇസ്ലാമാബാദ് വിമാനത്താവളങ്ങളിൽ നിന്ന് പരിശീലനത്തിനായി ഈ കേന്ദ്രങ്ങളിലേക്ക് പുതിയ ആളുകളെ കൊണ്ടുവന്നു.ടെഹ്‌റാനിലും മോസ്കോയിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഈ കേന്ദ്രങ്ങളിൽ നിന്നാണെന്നും അഫ്ഗാനിസ്ഥാനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിന് അതേ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഒളിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഐസ്ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ അഫ്ഗാനിസ്ഥാന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐസ്ഐഎസ് ഗ്രൂപ്പ് ഭീഷണിയാണ്,” അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് (ഖൊറാസാൻ) ഇടയ്ക്കിടെ അഫ്ഗാനിസസ്ഥാനിൽ ആക്രമണങ്ങൾ നടത്തുകയും താലിബാൻ ഭരണത്തിനും മേഖലയ്ക്കാകെയും ഭീഷണിയായി തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിലെ ഖൊറാസാൻ വിഭാഗം സുരക്ഷാ സേനയെയും സൂഫി, ഷിയ വിഭാഗക്കാരെയും പാകിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങളെയും ലക്ഷ്യം വച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാൻ സൈന്യം ഇതിനെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.
കാബൂളിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ആരംഭിച്ച ഓപ്പറേഷൻ, ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർത്ഥന മാനിച്ചാണ് നിർത്തിവച്ചതെന്ന് മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാന് അവരുടെ വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ അവകാശമുണ്ടെന്നും ഒരു ആക്രമണത്തെയും മറുപടിയില്ലാതെ വിടില്ലെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു
New Delhi,Delhi
October 12, 2025 6:39 PM IST

Comments are closed.