’40 ശതമാനം ആസാം നിവാസികളും ബംഗ്ലാദേശ് വംശജര്‍’; മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ | 40 pc Assam people are Bangladesh origins Chief Minister Himanta Biswa Sarma says | World


Last Updated:

തിങ്കളാഴ്ച ന്യൂസ് 18ന്റെ റൈസിംഗ് ആസാം കോൺക്ലേവിന്റെ ഭാഗമായി ഒരു പ്രത്യേക അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഹിമന്ത ബിശ്വ ശർമ
ഹിമന്ത ബിശ്വ ശർമ

40 ശതമാനം ആസാം നിവാസികളും ബംഗ്ലാദേശ് വംശജരാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (Himanta Biswa Sarma). അയൽരാജ്യമായ ബംഗ്ലാദേശിലെ അസ്വസ്ഥതകളും ഇന്ത്യയുടെ സുരക്ഷയെ അത് ബാധിക്കുന്നതും കണക്കിലെടുത്ത് നയതന്ത്രത്തിനുള്ള സമയം അവസാനിച്ചിരിക്കുകയാണെന്നും അയൽരാജ്യത്തെ പ്രതിസന്ധിക്ക് ‘ശസ്ത്രക്രിയയിലൂടെ’ മാത്രമെ ശാശ്വത പരിഹാരം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ന്യൂസ് 18ന്റെ റൈസിംഗ് ആസാം കോൺക്ലേവിന്റെ ഭാഗമായി ഒരു പ്രത്യേക അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യം രാജ്യത്ത് ഗുരുതരമായ അപകടസാധ്യതകൾ ഉയർത്തുന്നതായും പ്രത്യേകിച്ച് വടക്ക് കിഴക്കൻ മേഖലയ്ക്ക് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘കോഴിക്കഴുത്ത് ഇടനാഴി’യിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

കോഴിക്കഴുത്ത് (Chicken Neck) എന്ന് അറിയപ്പെടുന്ന സിലിഗുരി ഇടനാഴി ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രപരമായ ആശങ്കയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പ്രദേശത്തിന്റെ ഇരുവശത്തും ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഈ മേഖല സുരക്ഷിതമാക്കുന്നതിന് ഇന്ത്യ ഒരു ദിവസം നയതന്ത്രത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ 20 മുതൽ 22 കിലോമീറ്റർ ഭൂമി ഏറ്റെടുത്തേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കോഴിക്കഴുത്ത് ഇടനാഴി’ പൂർത്തിയാകാത്ത അജണ്ട

കോഴിക്കഴുത്ത് ഇടനാഴി പൂർത്തിയാകാത്ത ഒരു അജണ്ടയാണെന്ന് പറഞ്ഞ അദ്ദേഹം അത് സംബന്ധിച്ചുള്ള സമയവും സമീപനവും കേന്ദ്രസർക്കാർ തീരുമാനിക്കുമെന്ന് പറഞ്ഞു. അതുവരെ ക്ഷമയോടെയിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

യൂനുസ് സർക്കാരിന് അധികം ആയുസ്സില്ല

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് അധികകാലം ആയുസ്സുണ്ടാകുകയില്ലെന്ന് ശർമ പറഞ്ഞു. നിലവിലെ ഭരണകൂടം ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് അതിർത്തി സംസ്ഥാനങ്ങൾക്ക് വളരെയധികം ആശങ്കാജനകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പുകൾക്ക് കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും നിലവിലെ വെല്ലുവിളി ഇന്ത്യ മുമ്പ് നേരിട്ടതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഇന്ദിരാഗാന്ധിയുടെ ചരിത്രപരമായ തെറ്റ്

1971ലെ യുദ്ധത്തെ പരാമർശിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എടുത്ത തീരുമാനങ്ങളെ ശർമ ചോദ്യം ചെയ്തു. കോഴിക്കഴുത്ത് പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കാൻ ഇന്ത്യയ്ക്ക് അന്ന് ഭൂമി ആവശ്യപ്പെടാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് അത് സംഭവിക്കാത്തതിനാൽ ഇന്ത്യ ഇന്നും ഇടനാഴിയുമായി ബന്ധപ്പെട്ട ഭീഷണികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നയങ്ങൾക്കും വിമർശനം

വിഭജനവുമായി ബന്ധപ്പെട്ട കോൺഗ്രസ് കാലഘട്ടത്തിലെ നയങ്ങളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആസാം മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു ഹിതപരിശോധന നടത്തിയിരുന്നുവെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഇന്ത്യയെ തിരഞ്ഞെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ തെറ്റായ നയങ്ങൾ അന്ന് കിഴക്കൻ പാകിസ്ഥാൻ എന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിലും പാകിസ്ഥാനിലും തുടരാൻ നിരവധി ആളുകളെ നിർബന്ധിതരാക്കി. ഇത് ദീർഘകാല ജനസംഖ്യാ, സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലെ അതിക്രമങ്ങളെക്കുറിച്ചും മതപരമായി നടക്കുന്ന അക്രമങ്ങളെക്കുറിച്ചും ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെക്കുറിച്ചും ശർമ സംസാരിച്ചു. മതം പരിഗണിച്ചില്ലെങ്കിൽ പോലും ഒരു വ്യക്തിക്കെതിരായ ക്രൂരത അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഹിന്ദുവായതിന് പേരിൽ മാത്രം ഒരാളെ ലക്ഷ്യംവെച്ച് കൊലപ്പെടുത്തുന്നത് സ്വാഭാവികമായും കോപം ഇരട്ടിയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസാമിലെ 40 ശതമാനം പേരും ബംഗ്ലാദേശികള്‍

ആസാമിലെ ജനസംഖ്യയിലെ മാറ്റങ്ങളെക്കുറിച്ച് ഹിമന്ത ബിശ്വ ശർമ ആശങ്കകൾ ഉന്നയിച്ചു. ഇപ്പോൾ ആസാമിലെ ജനസംഖ്യയുടെ 40 ശതമാനം പേർ ബംഗ്ലാദേശി വംശജരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇത് 10 മുതൽ 15 ശതമാനം വരെയായിരുന്നു. ഇത് ഒരു ‘വെടിമരുന്ന് കെണി’യിൽ ജീവിക്കുന്ന സാഹചര്യമാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2027ലെ സെൻസസ് ആകുമ്പോഴേക്കും ആസാമിലെ ഹിന്ദു, മുസ്ലീം ജനസംഖ്യ തുല്യമാകുമെന്നും അദ്ദേഹം പ്രവചിച്ചു. ജനസംഖ്യാപരമായ മാറ്റങ്ങൾ കാരണം ആസാമിലെ ഭരണം കൂടുതൽ സങ്കീർണമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് തീവ്രവാദത്തിലേക്ക് നീങ്ങുന്നു

ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പുറത്തുപോയതിന് പിന്നാലെ ബംഗ്ലാദേശ് തീവ്രവാദത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് ശർമ പറഞ്ഞു. ബാഹ്യ ഭീഷണികളും ആഭ്യന്തര മാറ്റങ്ങളും സംസ്ഥാനത്തെ കടുത്ത തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കാൻ കഴിയാത്ത ഒരു ഘട്ടത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.