Last Updated:
ബീജദാനത്തിലൂടെ 100-ലധികം കുട്ടികൾക്ക് ജന്മം നൽകിയതായി ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ് ഇതിനകം തന്നെ അവകാശപ്പെട്ടിട്ടുണ്ട്
തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സയ്ക്ക് ധനസഹായം വാഗ്ദാനം ചെയ്ത് റഷ്യൻ വംശജനായ ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ്. 37 വയസ്സും അതിൽ താഴെയുമുള്ള സ്ത്രീകൾക്ക് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സയ്ക്ക് പൂർണമായും ധനസഹായം നൽകുമെന്ന് പവൽ ഡുറോവ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
2013 ലാണ് 41 കാരനായ പവൽ ഡുറോവ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം സ്ഥാപിച്ചത്. ബീജദാനത്തിലൂടെ 100-ലധികം കുട്ടികൾക്ക് ജന്മം നൽകിയതായി ഡുറോവ് ഇതിനകം തന്നെ അവകാശപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ മൂന്ന് ബന്ധങ്ങളിൽ നിന്ന് ആറ് കുട്ടികളും ഡുറോവിനുണ്ട്. തന്റെ എല്ലാ കുട്ടികൾക്കും, അവർ എങ്ങനെ ഗർഭം ധരിച്ചാലും, തന്റെ സ്വത്തിന്റെ തുല്യ വിഹിതം ലഭിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
ബീജദാനത്തെ ഒരു സാമൂഹിക ഉത്തരവാദിത്തമായാണ് നിരവധി അഭിമുഖങ്ങളിലും പൊതുവേദികളിലും ഡുറോവ് വിശേഷിപ്പിച്ചത്. പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയിൽ ആഗോളതലത്തിൽ കുറവുണ്ടാകുന്നതായി അഭിപ്രായപ്പെട്ട അദ്ദേഹം മലിനീകരണം, പ്ലാസ്റ്റിക് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും പറഞ്ഞു.
മോസ്കോ ആസ്ഥാനമായുള്ള ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഡുറോവിന്റെ ബീജം ഇപ്പോഴും ലഭ്യമാണെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ വേണ്ടി 37 വയസ്സിന് താഴെയുള്ള അവിവാഹിതരായ സ്ത്രീകൾക്കാണ് ഇത് നൽകുന്നത്. ഡുറോവ് നേരിട്ട് ദാനം ചെയ്യുന്നില്ലെങ്കിലും, ക്ലിനിക് അദ്ദേഹത്തിന്റെ ജനിതക പ്രൊഫൈൽ വളരെ അനുയോജ്യമാണെന്ന് പരസ്യപ്പെടുത്തുകയും യോഗ്യരായ സ്ത്രീകൾക്കുള്ള IVF ചെലവുകൾ അദ്ദേഹം വഹിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഗർഭധാരണത്തിന് ബുദ്ധിമുട്ടുന്ന ഒരു സുഹൃത്തിനെ സഹായിക്കാൻ 2010ലാണ് താൻ ആദ്യമായി ബീജദാനം നടത്തിയതെന്ന് ഡുറോവ് പറഞ്ഞു. ആരോഗ്യമുള്ള ദാതാക്കളുടെ ഗണ്യമായ കുറവുണ്ടെന്ന് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകൾ അദ്ദേഹത്തോട് പറഞ്ഞതിന് ശേഷം ഡുറോവ് ബീജ ദാനം തുടരുകയായിരുന്നു.
2024 ജൂലൈയിൽ ടെലിഗ്രാമിലെ ഒരു പോസ്റ്റിൽ, തന്റെ ബീജം ഇപ്പോഴും ലഭ്യമാണെന്ന് ഡുറോവ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ തന്റെ സംഭാവനകൾ 12 രാജ്യങ്ങളിലെ കുടുംബങ്ങളെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു.ഭാവിയിൽ തന്റെ ഡിഎൻഎ ഓപ്പൺ സോഴ്സ് ചെയ്യാൻ പദ്ധതിയിടുന്നതായും, തന്റെ ജൈവിക കുട്ടികൾക്ക് പരസ്പരം കണ്ടെത്താൻ അവസരം നൽകുമെന്നും, അഭിമുഖങ്ങളിൽ ഡുറോവ് പറഞ്ഞിട്ടുണ്ട്.
ഏകദേശം 14–17 ബില്യൺ യുഎസ് ഡോളറാണ് പവൽ ഡുറോവിന്റെ ആസ്തി. 2024 ഓഗസ്റ്റിൽ, ടെലിഗ്രാം തീവ്രവാദ ഉള്ളടക്കം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഫ്രാൻസിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് 5.6 മില്യൺ യുഎസ് ഡോളർ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
New Delhi,Delhi

Comments are closed.