Last Updated:
മുന്‍കാലങ്ങളില്‍ ബംഗ്ലാദേശ് എപ്പോഴും സാമുദായിക ഐക്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നുവെന്ന് ഹസീന
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടക്കാല സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്രിസ്മസ് പ്രസംഗത്തിലാണ് ഹസീന യൂനുസ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നിലവിലെ ഭരണകൂടം നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്തുവെന്നും അവര്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ ക്രൂരമായ പീഡനത്തിന് ഇരകളാക്കുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
മൈമെന്‍സിംഗില്‍ ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ അന്തരീക്ഷം പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തിലാണ് ഹസീനയുടെ പ്രസംഗം. ഹിന്ദു മതവിശ്വസിയായ ദിപു ദാസിനെ ദൈവനിന്ദ ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്. കൊലയ്ക്കുശേഷം അദ്ദേഹത്തിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കത്തിക്കുകയായിരുന്നു.
ബംഗ്ലാദേശിലെ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഷെയ്ഖ് ഹസീന ക്രിസ്മസ് ദിനത്തിലെ തന്റെ പ്രസംഗം ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ ബംഗ്ലാദേശ് എപ്പോഴും സാമുദായിക ഐക്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നുവെന്ന് ഹസീന പ്രസംഗത്തില്‍ ഓര്‍പ്പിച്ചു.
“സാമുദായികമല്ലാത്ത ഒരു ബംഗ്ലാദേശ് അതാണ് രാഷ്ട്രപിതാവ് സ്വപ്‌നം കണ്ടത്. ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ബംഗ്ലാദേശ് അവാമി ലീഗ് എല്ലാ മതങ്ങളിലെയും ആളുകളുടെ സുഗമമായ ജീവിതം ഉറപ്പാക്കിയിട്ടുണ്ട്”, ഹസീന ഓര്‍മ്മിപ്പിച്ചു. നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്ത നിലവിലെ ഭരണസംഘം എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകളുടെ സ്വന്തം മതം ആചരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നു എന്ന് പറയുന്നതില്‍ വിഷമമുണ്ടെന്നും ഹസീന പറഞ്ഞു.
ഹിന്ദു യുവാവിന്റെ കൊലപാതകത്തെ കുറിച്ചും ഹസീന സംസാരിച്ചു. രാജ്യത്ത് മുസ്ലീങ്ങളല്ലാത്തവര്‍ നിലവിലെ ഭരണകൂടത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നത് പോലുള്ള അതിക്രമങ്ങളുടെ ഉദാഹരണങ്ങളും അവര്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹസീന കൂട്ടിച്ചേര്‍ത്തു.
ഈ ദുഷ്‌കരമായ അവസ്ഥ തുടരാന്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടാണ് ഹസീന തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ക്രിസ്മസ് ആവേശം രാജ്യത്തെ എല്ലാ മതസ്ഥരും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുമെന്നും ഇരുട്ടിന്റെ മറനീക്കി പ്രഭാതം പൊട്ടിവിരിയട്ടെ എന്നും ഹസീന ആശംസിച്ചു.
ദിപു ചന്ദ്ര ദാസിന്റെ കൊലയ്ക്കുശേഷം മറ്റൊരു ഹിന്ദുവിനെയും രാജ്യത്ത് തല്ലിക്കൊന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ നേതാവാണ് കൊല്ലപ്പെട്ട സാമ്രാട്ട് എന്നാണ് റിപ്പോർട്ട്. കൊള്ള സംഘമായ ‘സാമ്രാട്ട് ബാഹിനി’യുടെ നേതാവാണ് ഇദ്ദേഹമെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം രാജ്യം വിട്ടുപോയ സാമ്രാട്ട് അടുത്തിടെയാണ് തന്റെ ഗ്രാമമായ ഹൊസെന്‍ഡംഗയിലേക്ക് മടങ്ങിയെത്തി.
New Delhi,New Delhi,Delhi
Dec 26, 2025 10:21 AM IST

Comments are closed.