”ഇന്ന് ഞങ്ങളെല്ലാവരും ഒരു സ്വപ്നം പങ്കുവയ്ക്കുന്നു. എല്ലാവർക്കും വേണ്ടി ഞങ്ങൾക്ക് ഒരു ആഗ്രഹമുണ്ട്, എല്ലാവരും മനസ്സിൽ പറയുന്നത് പോലെ, ‘അവൻ മരിക്കട്ടെ’,” പുടിന്റെ പേര് എടുത്ത് പറയാതെ സെലൻസ്കി കൂട്ടിച്ചേർത്തു.
ഇതിന് ശേഷം അദ്ദേഹം ഉക്രൈനിലെ സമാധാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ”നമ്മൾ ദൈവത്തിങ്കലേക്ക് തിരിയുമ്പോൾ ഉറപ്പായും വലിയ എന്തെങ്കിലും കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. യുക്രൈനിനായി സമാധാനം ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ അതിനായി പോരാടുന്നു. അതിനായി പ്രാർത്ഥിക്കുന്നു, ഞങ്ങൾ അത് അർഹിക്കുന്നു,” സെലൻസ്കി പറഞ്ഞു.
ചൊവ്വാഴ്ചയും റഷ്യ ഉക്രൈനിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്കി തന്റെ ക്രിസ്തുമസ് ദിന സന്ദേശം പങ്കുവെച്ചത്.
”ക്രിസ്മസിന്റെ തലേന്ന്, റഷ്യക്കാർ വീണ്ടും തങ്ങൾ ആരാണെന്ന് കാണിച്ചു തന്നു. വൻതോതിലുള്ള ഷെല്ലാക്രമണമാണ് അവർ നടത്തിയത്. കൂടാതെ, നൂറുകണക്കിന് ഷാഹെഡ്സ്, ബാലിസ്റ്റിക് മിസൈലുകൾ, കിൻഷാൽ ആക്രമണം എന്നിവയും നടത്തി. ദൈവമില്ലാത്തവരുടെ ആക്രമണം ഇങ്ങനെയാണ്,” സെലൻസ്കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20 നിർദേശങ്ങൾ അടങ്ങിയ പദ്ധതിയുടെ വിശദാംശങ്ങൾ സെലൻസ്കി പത്രസമ്മേളനത്തിൽ പങ്കുവെച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഉക്രൈൻ രാജ്യത്തിന്റെ കിഴക്കൻ വ്യാവസായിക ഹൃദയഭൂമിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, റഷ്യയും അവിടെ നിന്ന് പിന്മാറുകയും തുടർന്ന് പ്രദേശം അന്താരാഷ്ട്ര സേനയുടെ നിരീക്ഷണത്തിലുള്ള ഒരു സൈനിക രഹിത മേഖലയായി മാറുകയും ചെയ്താൽ മാത്രമെ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോൺബാസ് മേഖലയിൽ സെലൻസ്കി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന ഏറ്റവും വ്യക്തമായ സൂചനയാണ് ഈ നിർദേശമെന്ന് വിലയിരുത്തപ്പെടുന്നു. സമാധാന ചർച്ചകളിലെ ഒരു പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്നാണ് ഈ മേഖലയുടെ നിയന്ത്രണം.
നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള സപോരിഷിയ ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശത്തിനും സമാനമായ ഒരു ക്രമീകരണം സാധ്യമാണെന്ന് സെലൻസ്കി പറഞ്ഞു. ഏതൊരു സമാധാന പദ്ധതിയും ഒരു ഹിതപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റഷ്യ തങ്ങൾ ഇതുവരെ പിടിച്ചെടുത്ത ഇടങ്ങളിൽ നിന്ന് പിൻവാങ്ങാൻ തയ്യാറാണെന്ന യാതൊരുതരത്തിലുമുള്ള സൂചനയും നൽകിയിട്ടില്ല. ലുഹാൻസ്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഡോണെറ്റ്സ്കിന്റെ 70 ശതമാനവും റഷ്യ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഡോൺബാസും ഉൾപ്പെടുന്നു. ഉക്രൈൻ ബന്ധം ഉപേക്ഷിക്കണമെന്ന് പുടിൻ നിർബന്ധിക്കുന്ന ഒരു പ്രദേശമാണിത്. എന്നാൽ അന്ത്യശാസനം ഉക്രൈൻ നിരസിച്ചിരുന്നു.
New Delhi,New Delhi,Delhi
ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ പ്രസിഡൻ്റ്
Comments are closed.