ഇന്ത്യന്‍ യുവതിയെ പാക് പൗരന്‍ തട്ടികൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു | Pak man abducts Indian woman forced into marriage did religious conversion | World


Last Updated:

സരബ്ജീത് കൗറിന്റെ മൂന്ന് സഹോദരിമാരെയും നസീർ ഹുസൈൻ തട്ടികൊണ്ടുപോയതായി കുടുംബം ആരോപിച്ചിട്ടുണ്ട്

സരബ്ജീത് കൗർ
സരബ്ജീത് കൗർ

പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന സുരക്ഷാഭീഷണികളെ കുറിച്ച് ആശങ്കകൾ ഉയർത്തുകയാണ് സരബ്ജീത് കൗർ (Sarabjeet Kaur) എന്ന ഇന്ത്യൻ യുവതിയുടെ കേസ്. സുരക്ഷിതമായി ആരാധനാലയങ്ങൾ സന്ദർശിക്കാൻ സൗകര്യമൊരുക്കുന്ന 1974-ലെ ഇന്ത്യ-പാക് ഉഭയകക്ഷി കരാർ അനുസരിച്ച് തീർത്ഥാടന വിസയിൽ പാക്കിസ്ഥാനിലെത്തിയ സരബ്ജീത് കൗറിനെ പിന്നീട് കാണാതാകുകയായിരുന്നു.

പാക് പൗരൻ തട്ടികൊണ്ടുപോയതായും നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചുവെന്നുമാണ് സരബ്ജീത് കൗറിന്റെ കുടുംബം ആരോപിക്കുന്നത്. നിലവിൽ ലാഹോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലാണ് ഇവരുള്ളത്. ഇന്ത്യയിലേക്ക് ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. പാക് കോടതികളുടെയും വിവിധ സംഘടനകളുടെയും ശ്രദ്ധയാകർഷിച്ച കേസ് പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെയും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെയും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാക്കിസ്ഥാൻ പൗരനായ നസീർ ഹുസൈൻ എന്ന വ്യക്തി ആണ് സരബ്ജീത് കൗറിനെ പ്രലോഭിപ്പിച്ച് വരുതിയിലാക്കിയതെന്ന് അവരുടെ ഭർത്താവായ കർണൈൽ സിംഗ് പറയുന്നു. ഹുസൈൻ സരബ്ജീത് കൗറിന്റെ നഗ്ന വീഡിയോകളും ചിത്രങ്ങളും റെക്കോർഡ് ചെയ്തതായും ഇതുപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തിയതായും സിംഗ് ആരോപിക്കുന്നു.

കൗറിനെ തോക്കുചൂണ്ടി ഹുസൈൻ ഭീഷണിപ്പെടുത്തിയതായും പാക്കിസ്ഥാനിലേക്ക് പോകാൻ നിർബന്ധിച്ചതായും ഇസ്ലാം മതം സ്വീകരിക്കാനും അയാളെ വിവാഹം കഴിക്കാനും നിർബന്ധിച്ചതായും സിംഗ് സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. സരബ്ജീത് കൗറിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതിനായി ഹുസൈൻ അപകീർത്തികരമായ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾക്ക് തുടർച്ചയായി അയച്ചിരുന്നുവെന്നും സിംഗ് വെളിപ്പെടുത്തി.

സരബ്ജീത് കൗർ സഹായത്തിനായി അപേക്ഷിക്കുന്നതിന്റെ വീഡിയോ, ഓഡിയോ റെക്കോർഡിംഗുകൾ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. അതിൽ താൻ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും സ്വതന്ത്രയല്ലെന്നും കൗർ പറയുന്നുണ്ട്. രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭാര്യയുടെ ഒന്നിലധികം ശബ്ദ സന്ദേശങ്ങളും വീഡിയോ റെക്കോർഡിംഗുകളും തന്റെ കൈവശമുണ്ടെന്നും സിംഗ് പറയുന്നു. അവരുടെ ശാരീരിക, മാനസികാരോഗ്യം അപകടകരമായ അവസ്ഥയിലാണെന്നും രക്തസമ്മർദ്ദം വർദ്ധിക്കുകയും വിഷാദത്തിലേക്ക് പോകുകയും ചെയ്തതായും സിംഗ് പറഞ്ഞു.

സരബ്ജീത് കൗറിന്റെ മൂന്ന് സഹോദരിമാരെയും നസീർ ഹുസൈൻ തട്ടികൊണ്ടുപോയതായി കുടുംബം ആരോപിച്ചിട്ടുണ്ട്. ഇത് സത്യമാണെങ്കിൽ കൂടുതൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.

തീർത്ഥാടന വിസയുടെ ദുരുപയോഗവും സരബ്ജീത് കൗറിന്റെ വിവാഹത്തിന്റെ നിയമസാധുതയും ലാഹോർ ഹൈക്കോടതി പരിശോധിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ്, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ), പഞ്ചാബ് പോലീസ് തുടങ്ങി  പാക്കിസ്ഥാനിലെ വിവിധ സ്ഥാപനങ്ങളോടും കോടതി ഈ കേസിൽ വിശദമായ റിപ്പോർട്ടുകൾ തേടിയിട്ടുണ്ട്. അതേസമയം, പാക് ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രത്യേക യാത്രാ അനുമതിയോ എൻഒസിയോ കൗറിന് അനുവദിച്ചിട്ടില്ല. ഇത് ഫലത്തിൽ അവരുടെ ഇന്ത്യയിലേക്കുള്ള മടക്കം വൈകിപ്പിച്ചു.

കൗറിന്റെ കേസിലെ ആരോപണങ്ങൾ പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി. സിഖ്, ഹിന്ദു സമൂഹങ്ങളെ ലക്ഷ്യംവച്ചുള്ള അക്രമം, നിർബന്ധിത മതപരിവർത്തനം, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ ഭീഷണി എന്നിവ വളരെകാലമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സുരക്ഷിതമായ മതപരമായ യാത്ര ഉറപ്പാക്കുന്നതിനായി രൂപകല്പന ചെയ്ത 1974-ലെ തീർത്ഥാടന കരാർ വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇത് തീർത്ഥാടകരെ ഗുരുതരമായ അപകടസാധ്യതകളിലേക്ക് നയിക്കുന്നുവെന്നും വിമർശകർ വാദിക്കുന്നു.

സ്ത്രീകളെ നിർബന്ധിത വിവാഹങ്ങളിലേക്കും മതപരിവർത്തനങ്ങളിലേക്കും കുടുക്കാനും നിർബന്ധിക്കാനും മതപരമായ വിസകൾ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഉന്നത രഹസ്യാന്വേഷണ സ്രോതസ്സുകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ സ്ഥിതി കൂടുതൽ വഷളായിട്ടുണ്ടെന്നും പാക് സർക്കാർ മതിയായ സംരക്ഷണമോ ഉത്തരവാദിത്തമോ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന വാദങ്ങളും ഉയരുന്നുണ്ട്.

സരബ്ജീത് കൗർ കേസ് കൂടുതൽ അന്താരാഷ്ട്ര പരിശോധനയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. അവരെ ഉടൻ മോചിപ്പിക്കണമെന്നും ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും കൗറിന്റെ കുടുംബം പാക് സർക്കാരിനോട് ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/World/

ഇന്ത്യന്‍ യുവതിയെ പാക് പൗരന്‍ തട്ടികൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു

Comments are closed.