Last Updated:
പരസ്പര ബഹുമാനത്തിന്റെ പ്രതീകമെന്നാണ് മച്ചാഡോയുടെ പ്രവർത്തിയെ ട്രംപ് വിശേഷിപ്പിച്ചത്.
വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയുടെ നോബൽ സമാധാന പുരസ്കാര മെഡൽ സ്വീകരിച്ച തന്റെ തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നിലധികം ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ താൻ വഹിച്ച പങ്കിനുള്ള അംഗീകാരമായാണ് മച്ചാഡോ മെഡൽ തനിക്ക് സമ്മനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് മച്ചാഡോ തന്റെ നോബൽ സമാധാന പുരസ്കാര മെഡൽ ട്രംപിന് സമ്മാനിച്ചത്.പരസ്പര ബഹുമാനത്തിന്റെ പ്രതീകമെന്നാണ് മച്ചാഡോയുടെ പ്രവർത്തിയെ ട്രംപ് വിശേഷിപ്പിച്ചത്.
മച്ചാഡോ പുരസ്കാരം തനിക്ക് വാഗ്ദാനം ചെയ്തുവെന്നും അത് വളരെ മനോഹരമായി തനിക്ക് തോന്നിയെന്നും ട്രംപ് പറഞ്ഞു. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും ഈ പുരസ്കാരത്തിന് തന്നെക്കാൾ അർഹനായി മറ്റാരുമില്ലെന്നും മച്ചാഡോ തന്നോട് പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തടഞ്ഞത് താനാണെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വീണ്ടും ആവർത്തിച്ചിരുന്നു. സംഘർഷം ഒഴിവാക്കാൻ സഹായിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തനിക്ക് നേരിട്ട് നന്ദി പറഞ്ഞതായും ഒരു വർഷത്തിനുള്ളിൽ താൻ എട്ട് സമാധാന കരാറുകൾ ഉണ്ടാക്കിയെന്നും ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധത്തിൽ നിന്ന് തടഞ്ഞുവെന്നും ഇതുവഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, നോബൽ സമ്മാനങ്ങൾ കൈമാറാനോ പങ്കിടാനോ മറ്റൊരാൾക്ക് നൽകാനോ കഴിയില്ലെന്ന് നോർവീജിയൻ നോബൽ കമ്മിറ്റിയും നോബൽ ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്. പുരസ്കാര ജേതാവിന് തനിക്ക് ലഭിച്ച മെഡൽ മറ്റൊരാൾക്ക് നൽകാൻ സാധിക്കുമെങ്കിലും, നോബൽ ബഹുമതിയുടെ ഔദ്യോഗികമായ പദവി യഥാർത്ഥ ജേതാവിൽ തന്നെ നിലനിൽക്കും.
New Delhi,Delhi
‘8 യുദ്ധങ്ങൾ അവസാനിപ്പിച്ചു’; മച്ചാഡോയുടെ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചതിനെ ന്യായീകരിച്ച് ട്രംപ്

Comments are closed.