ഗാസ സമാധാന ബോര്‍ഡിൽ കാനഡ വേണ്ടെന്ന് ട്രംപ്; അമേരിക്കയുടെ ചെലവിലല്ല ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി കാര്‍ണി | ലോക വാർത്ത


ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് സമാധാന ബോർഡിലേക്ക് കാനഡയ്ക്കുള്ള ക്ഷണം ഔപചാരികമായി റദ്ദാക്കുന്നതായി ട്രംപ് അറിയിച്ചത്. മാർക്ക് കാർണിയെ അഭിസോബോധന ചെയ്തുകൊണ്ടുള്ള കത്താണ് ട്രംപ് പോസ്റ്റ് ചെയ്തത്. സമാധാന ബോർഡിൽ ചേരുന്നതിന് കാനഡയ്ക്കുള്ള ക്ഷണം പിൻവലിക്കുന്നതായും ഈ കത്ത് മുഖേന അക്കാര്യം അറിയിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇതുവരെ ഒത്തുകൂടിയിട്ടുള്ളതിൽ വച്ച് ഏറ്റവും അഭിമാനകരമായ നേതാക്കളുടെ സമിതിയായിരിക്കും ഇതെന്നും ട്രംപ് പറഞ്ഞു.

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ 56-ാമത് വാർഷിക യോഗത്തിനിടെ ഇരു സഖ്യകക്ഷികളും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. യുഎസും കാനഡയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന്റെ സൂചനയാണിത്.

അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള നേതാക്കളുടെ ഉന്നതതല ഗ്രൂപ്പാണ് സമാധാന ബോർഡ് അഥവാ ‘ബോർഡ് ഓഫ് പീസ്’. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഈ സംരംഭം മുന്നോട്ടുവെച്ചത്. എന്നാൽ ഇതിന്റെ ഘടന, അംഗത്വം, മറ്റ് നിബന്ധനകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തിൽ കാർണിക്കെതിരെ നിരവധി പരാമർശങ്ങൾ ട്രംപ് നടത്തിയിരുന്നു. കടുത്ത ഭാഷയിൽ തന്നെ കനേഡിയൻ പ്രധാനമന്ത്രിയും ഇതിനോട് പ്രതികരിച്ചു. ട്രംപിന്റെ നടപടികളെ നേരിട്ട് പരാമർശിക്കാതെ കാർണി ചില മുന്നറയിപ്പുകളും നൽകി. ആഗോള നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്രമം തകരുകയാണെന്നും ലോകം ക്രമേണയുള്ള പരിവർത്തനത്തെയല്ല മറിച്ച് തകർച്ചയാണ് നേരിടുന്നതെന്നും മാർക്ക് കാർണി ദാവോസിൽ മുഖ്യപ്രഭാഷണം നടത്തി.

ലോകത്തിലെ പ്രധാന ശക്തികൾ സാമ്പത്തിക ഏകീകരണത്തെ ആയുധമായും തീരുവകളെ നിയന്ത്രണശക്തിയായും കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും കാർണി വ്യക്തമാക്കി. വൻകിട ശക്തികൾ അവരുടെ അധികാരത്തിന്റെയും താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ നിയമങ്ങളും മൂല്യങ്ങളും ഉപേക്ഷിക്കുകയാണെന്നും അതിൽ  നിന്ന് നേട്ടമുണ്ടാക്കുക ബുദ്ധിമുട്ടാണെന്നും ട്രംപിനെയോ യുഎസിനെയോ പേരെടുത്ത് പറയാതെ കാർണി പറഞ്ഞു.

യുഎസിന്റെ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിന്റെ യാന്ത്രിക സംരക്ഷണത്തിൽ ഇനി ആശ്രയിക്കാൻ കഴിയില്ലെന്നും കാർണി പറഞ്ഞു. ഗ്രീൻലൻഡിനുമേൽ യുഎസ് ഏർപ്പെടുത്തിയ തീരുവകളോടുള്ള എതിർപ്പും കാർണി പരസ്യമായി പ്രകടിപ്പിച്ചു. ആർട്ടിക് മേഖലയിലെ സുരക്ഷയും സമൃദ്ധിയുമെന്ന പൊതു ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ചർച്ചകൾക്കും കാർണി ദാവോസിൽ ആഹ്വാനം ചെയ്തു.

ഗ്രീൻലാൻഡിനുമേലുള്ള ഡെൻമാർക്കിന്റെ പരമാധികാരത്തെയും അദ്ദേഹം പിന്തുണച്ചു. സഹകരണത്തെ വിലമതിക്കുന്ന പരമാധികാരം സംരക്ഷിക്കാൻ തയ്യാറുള്ള ഒരു രാജ്യമാണ് കാനഡയെന്നും കാർണി ഉറപ്പിച്ച് വ്യക്തമാക്കി. നിറഞ്ഞ കൈയ്യടികളോടെയാണ് കാർണിയുടെ പ്രസംഗം പ്രതിനിധികൾ സ്വീകരിച്ചത്.

എന്നാൽ, തൊട്ടടുത്ത ദിവസം വേദിയിൽ സംസാരിച്ച ട്രംപ് കാർണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി. കാനഡ തങ്ങളോട് നന്ദിയുള്ളവരായിരിക്കണമെന്നും അമേരിക്ക കാരണമാണ് കാനഡ ജീവിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അടുത്ത തവണ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മാർക്ക് കാർണി ഇക്കാര്യം ഓർക്കണമെന്നും ട്രംപ് ദാവോസിൽ പരസ്യമായി പറഞ്ഞു. സുരക്ഷയിലും വളർച്ചയിലും യുഎസിന്റെ പങ്കിനോട് കാനഡ വേണ്ടത്ര നന്ദി കാണിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

“കാനഡയ്ക്ക് നമ്മളിൽ നിന്ന് ധാരാളം സൗജന്യങ്ങൾ ലഭിക്കുന്നുണ്ട്. അവർ നന്ദിയുള്ളവരായിരിക്കണം. എന്നാൽ അവർ അങ്ങനെയല്ല. ഇന്നലെ നിങ്ങളുടെ പ്രധാനമന്ത്രിയെ കണ്ടു, അദ്ദേഹം അത്ര നന്ദിയുള്ളവനായിരുന്നില്ല”, ട്രംപ് പറഞ്ഞു.

പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കാർണി ട്രംപിന്റെ ഈ അവകാശവാദത്തെ ശക്തമായി എതിർത്തു. അമേരിക്കയുടെ ചെലവിലല്ല കാനഡ ജീവിക്കുന്നതെന്ന് കാർണി ഉറപ്പിച്ചു പറഞ്ഞു. യുഎസുമായുള്ള അടുത്ത ബന്ധത്തെ വിലമതിക്കുന്നുണ്ടെന്നും എന്നാൽ കാനഡ സ്വന്തം കരുത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നതായും കാർണി വ്യക്തമാക്കി.

“നമ്മൾ കനേഡിയൻ ആയതിനാലാണ് കാനഡ അഭിവൃദ്ധി പ്രാപിക്കുന്നത്. രണ്ട് അയൽരാജ്യങ്ങളും തമ്മിൽ സമ്പദ്‍വ്യവസ്ഥയിലും സുരക്ഷയിലും സാംസ്‌കാരിക വിനിമയത്തിലും ശ്രദ്ധേയമായ ഒരു പങ്കാളിത്തം കെട്ടിപ്പടുത്തിട്ടുണ്ട്. എന്നാൽ കാനഡ യുഎസിന്റെ ചെലവിലല്ല ജീവിക്കുന്നത്”, കാർണി എക്സിൽ കുറിച്ചു. ട്രംപ് ദാവോസിൽ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു മാർക്ക് കാർണിയുടെ പോസ്റ്റ്.

കാനഡയെ നിയന്ത്രണത്തിലാക്കുമെന്ന് ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്. കാനഡയെയും ഗ്രീൻലൻഡിനെയും അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഒരു എഐ നിർമ്മിത ചിത്രവും കഴിഞ്ഞ ദിവസം ട്രംപ് പങ്കിട്ടിരുന്നു. ഇത് നയതന്ത്ര വൃത്തങ്ങളിൽ കടുത്ത വിമർശനത്തിനും ആശങ്കയ്ക്കും കാരണമായി.

Comments are closed.